ഹോർമുസ് ആക്രമണം: കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യക്കാരിൽ ഒരാളെ കാണാനില്ല

ഒമാൻ :ഹോർമുസ് കടലിടുക്കിൽ ആക്രമണത്തിനിരയായ ‘ജിഎഫ്എക്സ് ഗാലക്സി’ എന്ന വാണിജ്യ കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യക്കാരിൽ ഒരാളെ കാണാനില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് 10 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. കാണാതായ ആൾക്കായുള്ള തിരച്ചിൽ ഒമാൻ അധികൃതരുടെ നേതൃത്വത്തിൽ തുടരുകയാണ്. കപ്പലിന്റെ എൻജിൻ മുറിക്കുണ്ടായ തകർച്ചയെത്തുടർന്ന് ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടുകളിലേക്ക് മാറുകയായിരുന്നു.
ഹോർമുസിലെ ആക്രമണങ്ങൾ ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ധാരണകളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ ഇത്തരം ആക്രമണങ്ങൾ നടത്തിയത് ഇറാനിലെ തന്നെ ഒരു തീവ്ര വിഭാഗമാണെന്നും, സമാധാന ചർച്ചകൾ അട്ടിമറിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ഇറാൻ സമ്മതിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടയിൽ ഇറാന്റെ യുറേനിയം ശേഖരം കൈമാറാത്തപക്ഷം കരാറുമായി മുന്നോട്ടുപോകാനാവില്ലെന്ന് അമേരിക്ക കർശന നിലപാടെടുത്തു.ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അമേരിക്കയുമായുള്ള ധാരണകൾക്കായി വലിയ പരിശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും, ഇപ്പോഴത്തെ സാഹചര്യങ്ങൾ അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും അയൽരാജ്യങ്ങൾ പോലും ഇറാന്റെ വിശ്വാസ്യതയെ സംശയിക്കുന്ന നിലയിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. മേഖലയിൽ അമേരിക്ക ഉപരോധങ്ങൾ കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. അസ്ഥിരമായ സാഹചര്യങ്ങൾക്കിടയിലും മധ്യസ്ഥ ചർച്ചകൾ സജീവമായി തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.