"ട്രംപ് കൊലയാളി, ധാരണാപത്രത്തിലെ പ്രതിബദ്ധതകള്‍ അമേരിക്ക ലംഘിച്ചു" : ഇറാൻ

"ട്രംപ്  കൊലയാളി, ധാരണാപത്രത്തിലെ പ്രതിബദ്ധതകള്‍ അമേരിക്ക ലംഘിച്ചു"  : ഇറാൻ

ടെഹ്‌റാന്‍: ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അമേരിക്ക ലംഘിച്ചെന്ന ആരോപണവുമായി ഇറാന്‍. തങ്ങളുടെ ദേശതാത്‌പര്യങ്ങളും പരമാധികാരവും സംരക്ഷിക്കാന്‍ തുടര്‍ന്നും ശ്രമിക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്‌മയില്‍ ബാഘേല്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണ വിശ്വാസത്തിന്‍റെ പുറത്തായിരുന്നില്ലെന്നും പ്രതിബദ്ധതയ്ക്ക് വേണ്ടി പ്രതിബദ്ധത ആയിരുന്നുവെന്നുമായിരുന്നു ട്രംപിന്‍റെ പരാമര്‍ശം.മറുവശത്ത് നിന്ന് നല്ല വിശ്വാസത്തിന്‍റെ ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്ക ഏകപക്ഷീയമായി കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും ബാഘെയ് ആരോപിച്ചു.ഒരാളില്‍ നിന്ന് ചതിവുണ്ടായാല്‍ അവരുമായുള്ള ധാരണകള്‍ അവര്‍ക്ക് തന്നെ എറിഞ്ഞ് കൊടുത്തേക്കുക, അള്ളാഹുവിന് വഞ്ചകരെ ഇഷ്‌ടമല്ല എന്ന ഖുറാനിലെ സൂക്തങ്ങള്‍ ഉദ്ധരിച്ചാണ് ബാഘെയ് ഇക്കാര്യങ്ങള്‍ എക്‌സില്‍ കുറിച്ചത്.അമേരിക്ക ധാരണാപത്രത്തിലെ അഞ്ചാമത്തെ ക്ലോസിനെയാണ് വെല്ലുവിളിച്ചതെന്നും ബാഘെയ് ആരോപിച്ചു. ഹോര്‍മൂസ് കടലിടുക്ക് വഴി കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കാനുള്ള ഉത്തരവാദിത്തം ഇറാന് നല്‍കുന്ന വ്യവസ്ഥയാണിത്. ഇത് അമേരിക്ക നഗ്‌നമായി ലംഘിച്ചു. എന്നിട്ട് ഇറാന് മേല്‍ ശക്തമായ ആക്രമണവും അഴിച്ച് വിട്ടിരിക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.