തദ്ദേശ തെരഞ്ഞെടുപ്പ് :ഒരു പഞ്ചായത്ത് പ്രസിഡന്റിന് ശമ്പളമായി കിട്ടുന്നത് എത്രയായിരിക്കും? അറിയാം...

തദ്ദേശ തെരഞ്ഞെടുപ്പ് :ഒരു പഞ്ചായത്ത് പ്രസിഡന്റിന് ശമ്പളമായി കിട്ടുന്നത് എത്രയായിരിക്കും? അറിയാം...

തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 9, 11 തിയ്യതികളില്‍ നടക്കും. 13നാണ് വോട്ടെണ്ണല്‍. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നീ അഞ്ച് തദ്ദേശ സ്ഥാപനങ്ങളും ആര് ഭരിക്കുമെന്ന് അന്ന് അറിയാം. പഞ്ചായത്തുകളിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ 2000 രൂപ കെട്ടിവെക്കണം, ബ്ലോക്ക് പഞ്ചായയത്തിലേക്കും മുന്‍സിപ്പാലിറ്റിയിലേക്കും മല്‍സരിക്കുന്നവര്‍ 4000 രൂപ കെട്ടിവെക്കണം, ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ മല്‍സരിക്കുന്നവര്‍ 5000 രൂപ കെട്ടിവെക്കണം.

നിശ്ചിത ശതമാനം വോട്ട് കിട്ടിയില്ലെങ്കില്‍ കെട്ടിവച്ച കാശ് പോകും. പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓരോ സ്ഥാനാര്‍ഥിക്കും 25000 രൂപയാണ് ചെലവഴിക്കാന്‍ സാധിക്കുക. മുന്‍സിപ്പാലിറ്റിയിലേക്കും ബ്ലോക്ക് പഞ്ചായത്തിലേയും സ്ഥാനാര്‍ഥികള്‍ക്ക് 75000 രൂപ ചെലവഴിക്കാം. കോര്‍പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും 1,50,000 രൂപ പ്രചാരണത്തിന് വേണ്ടി ചെലഴിക്കാം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദേശം. ലംഘിക്കുന്നവര്‍ അയോഗ്യരാക്കപ്പെടും.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് വാശിയേറിയ പോരാട്ടമാണ് നടക്കുക. തിരഞ്ഞെടുപ്പിന് ശേഷം സത്യപ്രതിജ്ഞ നടക്കും. സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങള്‍ ഒരുമിച്ചിരുന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോര്‍പറേഷന്‍ മേയര്‍ എന്നിവരെ തിരഞ്ഞെടുക്കുക. ഇതുമുതല്‍ ഇവര്‍ക്ക് എല്ലാ മാസവും ശമ്പളം കിട്ടും.തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് ശമ്പളം എന്നതിന് പകരം ഓണറേറിയം എന്നാണ് പറയുക. 2016ലാണ് അവസാനമായി ഓണറേറിയം പരിഷ്‌കരിച്ചത്. തുക ഉയര്‍ത്തണം എന്ന ആവശ്യം പലകോണില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. പത്ത് വര്‍ഷം തികയുന്ന വേളയില്‍ അടുത്ത വര്‍ഷം തുക പരിഷ്‌കരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അംഗങ്ങള്‍ക്കും അധ്യക്ഷന്‍മാര്‍ക്കും ഓരോ സിറ്റിങിനും ബത്ത ലഭിക്കുമെന്നാണ് മറ്റൊരു കാര്യം. പ്രതിമാസം പരമാവധി 1250 രൂപയാണ് ഈ ഇനത്തില്‍ ഒരു അംഗത്തിന് കിട്ടുക. ഓരോ ജനപ്രതിനിധികള്‍ക്കും കിട്ടുന്ന ഓണറേറിയത്തിന്റെ കണക്കുകള്‍ അറിയാം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് 13200 രൂപ ലഭിക്കും. വൈസ് പ്രസിഡന്റിന് 10600 രൂപ കിട്ടും. അംഗങ്ങള്‍ക്ക് 7000 രൂപയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് 14600 രൂപയും വൈസ് പ്രസിഡന്റിന് 12000 രൂപയും അംഗങ്ങള്‍ക്ക് 7600 രൂപയും കിട്ടും. ഇതേ തുക തന്നെയാണ് നഗരസഭാ ചെയര്‍മാനു അംഗങ്ങള്‍ക്കും ലഭിക്കുക. കോര്‍പറേഷന്‍ മേയര്‍ക്ക് പ്രതിമാസം 15800 രൂപയാണ് ലഭിക്കുക. ഡെപ്യൂട്ടി മേയര്‍ക്ക് 13200 രൂപ. കൗണ്‍സിലര്‍ക്ക് 8200 രൂപയും. ഇതേ നിരക്ക് തന്നെയാണ് ജില്ലാ പഞ്ചായത്തിലും ലഭിക്കുക. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അംഗങ്ങളേക്കാള്‍ 1200 രൂപ അധികമായിരിക്കും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ ശമ്പളം.