സാങ്കേതികവിദ്യയുടെ സ്വാധീനം; തമിഴ്‌നാടും കര്‍ണാടകയും മുന്നില്‍, കേരളം ആദ്യ പത്തില്‍

സാങ്കേതികവിദ്യയുടെ സ്വാധീനം; തമിഴ്‌നാടും കര്‍ണാടകയും മുന്നില്‍, കേരളം ആദ്യ പത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യ ഇപ്പോൾ അതിവേഗം വളരുന്ന ഡിജിറ്റൽ ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ദിനപ്രതി ഇത് ഉപയോഗിക്കുന്നത്. എന്തിന് പറയണം, ചെറിയ ഗ്രാമങ്ങളിൽ വരെ യുപിഐ പേയ്‌മെൻ്റ് ഉപയോഗിക്കുന്നുണ്ട്. കൂടാതെ മിക്കയിടത്തും എ.ഐ. അധിഷ്ഠിത പൊതു സേവനങ്ങളുമുണ്ട്. എന്നാൽ എല്ലാ സംസ്ഥാനങ്ങളും ഇതിൽ പങ്കാളികളാകുന്നുണ്ടോ എന്നത് വലിയൊരു ചോദ്യമായി അവശേഷിക്കുന്നു.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ രാജ്യത്തുടനീളം ഒരേപോലെ സ്വാധീനം ചെലുത്തുന്നില്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ചില സംസ്ഥാനങ്ങളിൽ മാത്രമാണ് വേഗത്തിലുള്ള പുരോഗതി കൈവരിക്കുന്നത്. കോൻ അഡ്വൈസറി ഗ്രൂപ്പും പി.എച്ച്.ഡി. ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ചേർന്നാണ് ടെക്‌നോളജി റെഡിനെസ് ഇൻഡക്‌സ് 2025 റിപ്പോർട്ട് പുറത്തുവിട്ടത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡാറ്റ ശേഖരിച്ചാണ് പഠനം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.സാങ്കേതികവിദ്യ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ബിസിനസ് പരിസ്ഥിതി, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിയമങ്ങളും സ്ഥാപനങ്ങളും എന്നീ നാല് പ്രധാന മേഖലകളിലാണ് പഠനം നടത്തിയത്. ടെക്‌നോളജി റെഡിനെസ് ഇൻഡക്‌സ് 2025 പ്രകാരം മുന്നിൽ നിൽക്കുന്നത് തെക്കൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര എന്നിവയാണ്. തെലങ്കാന, ഡൽഹി, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന, ഗോവ, കേരളം എന്നിവയും ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ആദ്യ 10 സംസ്ഥാനങ്ങൾ

ഫൈബർ കണക്റ്റിവിറ്റി, നയങ്ങൾ, തൊഴിലവസരം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ സ്വീകരിച്ച സംസ്ഥാനങ്ങളാണ് ഇവയെല്ലാം. എ.ഐ., ഐ.ഒ.ടി., ബ്ലോക്ക്‌ചെയിൻ, സൈബർ സുരക്ഷ, നൈപുണ്യ വികസനം എന്നിവയിൽ തെലങ്കാനയാണ് മുന്നിൽ. അതേസമയം, ഏറ്റവും ഉയർന്ന ഇൻ്റർനെറ്റ് വ്യാപനവും വേഗതയേറിയ മൊബൈൽ ഡാറ്റാ സേവനവുമുള്ള കാര്യത്തിൽ ഗോവയാണ് ഒന്നാം സ്ഥാനത്ത്.വടക്കേ ഇന്ത്യയിൽ സമ്മിശ്ര ഫലമാണുള്ളത്. ഉയർന്ന ഇൻ്റർനെറ്റ് കണക്റ്റിവിറ്റിയും ഡിജിറ്റൽ സേവനങ്ങളുടെ വ്യാപകമായ ഉപയോഗവും കാരണം ഡൽഹി സാങ്കേതിക ആക്‌സസിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ശക്തമായ അടിസ്ഥാന സൗകര്യങ്ങളും നയങ്ങൾക്കായുള്ള സന്നദ്ധതയും കാരണം ഹരിയാന പട്ടികയിലെ മികച്ച പത്ത് സംസ്ഥാനങ്ങളിൽ ഇടം പിടിച്ചു.

ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും തൊട്ടുപിന്നിലുണ്ട്. പഞ്ചാബിലും ഹിമാചൽ പ്രദേശിലും മികച്ച ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ഉണ്ട്. എന്നിരുന്നാലും, അവരുടെ ബിസിനസ് ആവാസവ്യവസ്ഥ ദുർബലമാണ്. ഐ.ടി. സന്നദ്ധതയുടെ കാര്യത്തിൽ സംസ്ഥാനങ്ങൾ എവിടെ നിൽക്കുന്നുവെന്ന് മനസ്സിലാക്കാൻ സൂചിക വ്യക്തമായ ചട്ടക്കൂട് നൽകുന്നുവെന്ന് പി.എച്ച്.ഡി.സി.സി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. ജതീന്ദർ സിങ് പറഞ്ഞു.

പിന്നിൽ നാഗാലാൻഡ്

ബിഹാർ, ജാർഖണ്ഡ്, അസം, മേഘാലയ, മിസോറാം, സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളാണ് മോശം പ്രകടനം കാഴ്ചവച്ചത്. വളരെ കുറഞ്ഞ ഫൈബർ കണക്റ്റിവിറ്റി, അപര്യാപ്തമായ ഡിജിറ്റൽ ഭരണം തുടങ്ങിയ കാരണങ്ങളാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. നാഗാലാൻഡാണ് ഏറ്റവും പിന്നിൽ. ഒഡീഷ 11-ാം സ്ഥാനത്താണ്.അടിസ്ഥാന സൗകര്യങ്ങളിൽ കുറച്ച് സംസ്ഥാനങ്ങൾ മാത്രമേ 50-ന് മുകളിൽ സ്കോർ ചെയ്യുന്നുള്ളൂ എന്നതാണ് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം. ഗോവ 100 പോയിൻ്റുകൾ നേടി. അതേസമയം, പല വലിയ സംസ്ഥാനങ്ങൾക്കും 30 പോയിൻ്റിൽ താഴെയാണ്. എ.ഐ., ബിഗ് ഡാറ്റ, ഓട്ടോമേഷൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ സംസ്ഥാനങ്ങൾ എത്രത്തോളം വേഗത്തിൽ സ്വീകരിക്കുന്നു എന്നതും ഒരു വിഷയമാണെന്ന് പഠനം വിലയിരുത്തി.പരമ്പരാഗത വികസന സൂചകങ്ങളേക്കാൾ നിക്ഷേപങ്ങളെയും നയപരമായ ശ്രദ്ധയെയും ആശ്രയിച്ചിരിക്കും ഡിജിറ്റൽ പുരോഗതി എന്ന് റിപ്പോർട്ട് പറയുന്നു. ഡിജിറ്റൽ വളർച്ച സംരക്ഷിക്കുന്നതിന് ഇന്ത്യ സൈബർ സുരക്ഷ അടിയന്തിരമായി ശക്തിപ്പെടുത്തണമെന്ന് ബി.എഫ്.എസ്.ഐ. വിദഗ്ദ്ധനായ ഡോ. ദീപക് ടണ്ടൻ ഇ.ടി.വി. ഭാരതിനോട് പറഞ്ഞു. എ.ഐ. പോലുള്ള സാങ്കേതികവിദ്യ കാരണം സൈബർ തട്ടിപ്പുകൾ, ഹാക്കിങ്, ഫിഷിങ് എന്നിവ വർധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമീണ, കാർഷിക മേഖലകളിലേക്ക് ഡിജിറ്റലൈസേഷൻ വ്യാപിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ദീപക് ടണ്ടൻ വ്യക്തമാക്കി.

റിപ്പോർട്ടിൻ്റെ സാരംശം

തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, ഗുജറാത്ത് എന്നിവ സൈബർ സുരക്ഷ, എ.ഐ. വിന്യാസം, അഡ്വാൻസ്ഡ് ഗവേണൻസ്, ഹൈ-എൻഡ് കമ്പ്യൂട്ടിങ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.യു.പി., പഞ്ചാബ്, രാജസ്ഥാൻ, എം.പി., ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവ ഫൈബർ നെറ്റ്‌വർക്കുകൾ, വൈദഗ്ധ്യം, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, നഗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തേണ്ടതുണ്ട്.ബിഹാർ, ജാർഖണ്ഡ്, അസം, മിക്ക വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവ ബ്രോഡ്‌ബാൻഡ്, ഗ്രാമീണ ഡിജിറ്റൽ കേന്ദ്രങ്ങൾ, സ്ഥാപന ശേഷി എന്നിവയിൽ അടിയന്തര നിക്ഷേപം ആവശ്യമാണ്.