മലപ്പുറത്ത് 2 കോടി കവര്‍ന്ന സംഭവം : ആസൂത്രകൻ പണംനഷ്ട്ടപ്പെട്ടയാളുടെ ജോലിക്കാരൻ

മലപ്പുറത്ത്  2 കോടി കവര്‍ന്ന സംഭവം : ആസൂത്രകൻ പണംനഷ്ട്ടപ്പെട്ടയാളുടെ ജോലിക്കാരൻ

മലപ്പുറം:തെന്നലയില്‍ കാര്‍ യാത്രക്കാരനെ ആക്രമിച്ച്‌ രണ്ട് കോടി രൂപ തട്ടിയ കേസില്‍ സൂത്രധാരൻ അറസ്റ്റിലായി.കൂരിയാട് സ്വദേശി ഏറിയാടൻ സാദിഖ് അലിയാണ് അറസ്റ്റിലായത്. പണം നഷ്ടപ്പെട്ട തെന്നല സ്വദേശി പറമ്പിൽ  മുഹമ്മദ് ഹനീഫയുടെ ജോലിക്കാരനാണ് ഇയാൾ .കവര്‍ച്ചയ്ക്ക് പ്രതികള്‍ എത്തിയ കാര്‍ വാങ്ങി നല്‍കിയതും സാദിഖാണെന്ന്  പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾ  ഒളിവിലായിരുന്നു. ഓഗസ്റ്റ് 14 നായിരുന്നു തെന്നല സ്വദേശികളുടെ പണം തട്ടിയത്.

 മുഹമ്മദ്‌ ഹനീഫ് സഞ്ചരിച്ച കാറ് തടഞ്ഞ് നിർത്തി ആക്രമിച്ചാണ്  നാലംഗ സംഘം രണ്ട് കോടി രൂപ കവര്‍ന്നത്. കവര്‍ച്ചക്ക് ശേഷം കടന്ന് കളഞ്ഞ സംഘത്തെ പിന്തുടർന്ന് പൊലീസ് ഗോവയില്‍ എത്തിയിരുന്നു. ഇതിനിടയില്‍ പ്രതികള്‍ കോഴിക്കോട്ടേക്ക് മടങ്ങി. അവിടെ വെച്ചാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി കരീം, പരപ്പനങ്ങാടി സ്വദേശി രജീഷ് എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച്‌ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശിയായ ഒരാളേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.  പണം കവർന്ന നാല് പേരും ക്വട്ടേഷൻ സംഘമാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സാദിഖ് അലിയിലേക്ക് എത്തിയത്.