പിത്തോറഗഡിലെ ഗാർബ്യാങ്ങിൽ ഹോംസ്റ്റേ നിര്‍മിച്ച് ഇന്ത്യൻ സൈന്യം: വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്നു

ഡെറാഡൂൺ:  ഉത്തരാഖണ്ഡില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് ഇന്ത്യന്‍ സൈന്യം. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തരാഖണ്ഡിലെ അതിർത്തി ജില്ലയായ പിത്തോറഗഡിലെ ഗാർബ്യാങ് ഗ്രാമത്തിൽ സൈന്യം ഹോം സ്റ്റേ നിര്‍മിച്ചു . ആദി കൈലാസിലേക്കും കൈലാസ മാനസരോവറിലേക്കും ഉള്ള പാതയ്ക്കിടയിലാണ് ഹോം സ്റ്റേ ഒരുക്കിയത്.

മഞ്ഞുമൂടിയ കൊടുമുടികളാലും ശാന്തമായ താഴ്‌വരകളാലും ചുറ്റപ്പെട്ട ഹിമാലയത്തിലാണ് ഗാർബ്യാങ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ശിവനഗരി ഗുഞ്ചിയിലേക്കുള്ള കവാടമെന്നും ഇതിനെ പലപ്പോഴും വിളിക്കപ്പെടുന്നു. കൊളോണിയല്‍ കാലത്ത് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും സമൃദ്ധമായ താഴ്‌വരകളും കൊണ്ടാണ് ഗാർബ്യാങ് ഗ്രാമം "ഇന്ത്യയുടെ യൂറോപ്പ്" എന്ന പേര് നേടിയത്. എന്നാലിപ്പോള്‍ ഇവിടെ നിന്നും മികച്ച അവസരങ്ങൾ തേടി ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും താമസം മാറി. ആദി കൈലാസത്തിലേക്കും ഓം പർവതത്തിലേക്കും കാലാപാനിയിലേക്കുമുള്ള തീർഥാടനങ്ങളുടെ സ്റ്റാര്‍ട്ടിങ് പോയിന്‍റാണ് ഈ ഗ്രാമം.

വിനോദ സഞ്ചാരികളും തീർഥാടകരും ഒരുപോലെ ഹോംസ്റ്റേയിലേക്ക്  ഒഴുകിയെത്തുന്നുണ്ട്. കലാപാനിയുടെ സമീപത്തായതിനാൽ ടൂറിസം പ്രോത്സാഹിപ്പിക്കാനും പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.പിത്തോറഗഡിലെ ഗാർബ്യാങ് ഗ്രാമം ഒരുകാലത്ത് മിനി യൂറോപ്പ് എന്നറിയപ്പെട്ടിരുന്നു. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന് മുമ്പ് ഈ പ്രദേശം ഇന്തോ-ചൈന വ്യാപാരത്തിൻ്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. അതിൻ്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ്  സൈന്യം ഇപ്പോൾ ഇവിടെ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.ടൂറിസവും സമൂഹ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഗാർബ്യാങ് ഗ്രാമത്തിൽ നിര്‍മ്മിച്ച ഹോംസ്റ്റേകൾ ലെഫ്റ്റനൻ്റ് ജനറൽ ഡിജി മിശ്ര ഉദ്ഘാടനം ചെയ്‌തു. കുമയോൺ മേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാർ ആരംഭിച്ച ഓപ്പറേഷൻ സദ്ഭാവനയുടെ ഭാഗമായാണ് ഇന്ത്യൻ സൈന്യ ഹോംസ്റ്റേ ആരംഭിച്ചത്. വൈബ്രൻ്റ് വില്ലേജ് പ്രോഗ്രാമിന് അനുസൃതമായാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ത്യന്‍ സൈന്യം പറയുന്നു.

ഹോംസ്റ്റേയുടെ സവിശേഷതകൾ

ഗാർബ്യാങ് വില്ലേജ് കമ്മിറ്റിയാണ് ഹോംസ്റ്റേ നടത്തുന്നത്. ഇത് പ്രാദേശിക സമൂഹത്തിന് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നു. ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 1,000 രൂപയാണ് താമസത്തിനുള്ള നിരക്ക്.