ഇന്ത്യയുമായി ബ്രഹ്മോസ് മിസൈൽ കരാറിൽ ഒപ്പുവെച്ച് ഇന്തോനേഷ്യ

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ സൈന്യത്തിന് ബ്രഹ്‌മോസ് മിസൈലുകള്‍ വിതരണം ചെയ്യുന്നതിനായുള്ള ചരിത്ര പ്രധാനമായ കരാറില്‍ ഇന്ത്യയും ഇന്തോനേഷ്യയും ഒപ്പുവെച്ചു.ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്.ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയുള്ള (മാക് 2.8) ബ്രഹ്‌മോസ്, ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായാണ് കണക്കാക്കപ്പെടുന്നത്. സുരക്ഷ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, നിര്‍ണ്ണായക ധാതുക്കള്‍, ഭക്ഷ്യസുരക്ഷ, മരുന്ന്, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനായി പന്ത്രണ്ടോളം മറ്റ് കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.
ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ബിന്താങ് റിപ്പബ്ലിക് ഇൻഡോനേഷ്യ അദിപൂർണ്ണ' ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ജക്കാർത്തയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് ഈ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചത്.
പ്രതിരോധ കൈമാറ്റം, ദുരന്ത നിവാരണം, വ്യാവസായിക സഹകരണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ബ്ലൂ ഇക്കോണമി, സമുദ്ര വ്യാപാരം, തുറമുഖ വികസനം എന്നിവയിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി പ്രസിഡന്റ് പ്രബോവോ സുബിയാന്തോയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഇതിന്റെ ഭാഗമായി മലമരരമ കടലിടുക്കിന് അഭിമുഖമായി സ്ഥിതി ചെയ്യുന്നതും ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാര്‍ പോര്‍ട്ട് പ്രോജക്റ്റില്‍ നിന്ന് വെറും 100 മൈല്‍ മാത്രം അകലെയുള്ളതുമായ തന്ത്രപ്രധാനമായ 'സബാങ്' തുറമുഖം ഇരുരാജ്യങ്ങളും സംയുക്തമായി വികസനപ്പെടുത്തും.ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള വളരുന്ന വിശ്വാസം പ്രതിരോധ-സമുദ്ര സുരക്ഷാ സഹകരണത്തെ കൂടുതല്‍ ശക്തമാക്കുന്നുണ്ടെന്നും 2018-ല്‍ ആരംഭിച്ച സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ഇപ്പോള്‍ പുതിയ ഉയരങ്ങളിലെത്തി നില്‍ക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-ഇന്തോനേഷ്യ ഉഭയകക്ഷി ബന്ധത്തില്‍ ഒരു പുതിയ സുവര്‍ണ്ണ അധ്യായത്തിന് ഇന്ന് തുടക്കമിടുകയാണെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.