"ലജ്ജാകരം"!! മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ജയറാം രമേശ്

"ലജ്ജാകരം"!! മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ജയറാം രമേശ്

ന്യൂഡൽഹി: ഇറാനിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശനം പൂർത്തിയാക്കി രണ്ട് ദിവസത്തിന് ശേഷമാണ് ഇറാനെതിരെ യുഎസും ഇസ്രയേലും സൈനിക നീക്കം ആരംഭിച്ചതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരു രാജ്യങ്ങളും നടത്തിവരുന്ന സൈനിക ഒരുക്കങ്ങൾ വിലയിരുത്തുമ്പോൾ ഇത്തരമൊരു ആക്രമണം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

സന്ദർശനം ലജ്ജാകരം

സന്ദർശന വേളയിൽ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചതിലൂടെ പ്രധാനമന്ത്രി ധാർമിക ഭീരുത്വമാണ് പ്രകടിപ്പിച്ചതെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. ഈ സന്ദർശനത്തെ തികച്ചും ലജ്ജാകരമെന്നാണ് കോൺഗ്രസ് നേതാവ് വിശേഷിപ്പിച്ചത്. ഇത്തരമൊരു നിലപാടിലൂടെ മേഖലയിലെ സൈനിക സംഘർഷങ്ങൾക്ക് ഇന്ത്യ രാഷ്ട്രീയ അംഗീകാരം നൽകുന്നുവെന്ന തെറ്റായ ധാരണയാണ് സൃഷ്ടിക്കപ്പെടുന്നത്. മാത്രമല്ല, അന്താരാഷ്ട്ര നിയമങ്ങളോട് രാജ്യം ഇതുവരെ കാണിച്ചുപോരുന്ന ശക്തമായ പ്രതിബദ്ധതയ്ക്ക് പൂർണമായും വിരുദ്ധമാണ് ഇത്തരം പ്രവൃത്തികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.