യു.ഡി.എഫ് ബജറ്റ് സാധാരണക്കാരെ ദ്രോഹിക്കുന്നതെന്ന് കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ യു.ഡി.എഫ് ഗവൺമെന്റിന്റെ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ സംസ്ഥാനത്തിന്റെ പദ്ധതിയടങ്കലിലും സാധാരണക്കാർക്ക് ലഭിക്കേണ്ട പ്രധാനപ്പെട്ട ജനക്ഷേമ-സാമൂഹ്യ സുരക്ഷാ പദ്ധതികളിലും വൻതോതിൽ തുക വെട്ടിക്കുറച്ചതായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ . മുൻ ഇടതുപക്ഷ സർക്കാർ നിശ്ചയിച്ചിരുന്ന കൃത്യമായ വിഹിതങ്ങളിലാണ് വലിയ കുറവ് പുതിയ ബജറ്റിൽ വരുത്തിയിട്ടുള്ളതെന്നും, ഇത് താഴെത്തട്ടിലുള്ള ഗ്രാമീണ വികസന പ്രവർത്തനങ്ങളെയും പാവപ്പെട്ട ജനങ്ങളെയും നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.മുൻ എൽ.ഡി.എഫ് ബജറ്റിൽ 35,750 കോടി രൂപയായി നിശ്ചയിച്ചിരുന്ന പദ്ധതിയടങ്കൽ, സതീശൻ സർക്കാർ പുതിയ ബജറ്റിൽ 30,070 കോടി രൂപയായി വെട്ടിച്ചുരുക്കി. ഒറ്റയടിക്ക് 5,380 കോടി രൂപയുടെ വൻ കുറവാണ് ഇതിലൂടെ സംസ്ഥാന വികസനത്തിൽ ഉണ്ടായിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ) വഴി ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രാദേശികമായി നടക്കേണ്ട വികസന പ്രവർത്തനങ്ങൾക്കുള്ള വിഹിതത്തിൽ നിന്നും 1,534 കോടി രൂപയും യു.ഡി.എഫ് സർക്കാർ വെട്ടിക്കുറച്ചു. കോവിഡ് മഹാമാരിയുടെ വർഷങ്ങളിലൊഴികെ എൽ.ഡി.എഫ് ഭരിച്ചപ്പോഴൊക്കെ പദ്ധതിയടങ്കൽ തുടർച്ചയായി വർദ്ധിപ്പിച്ച ശൈലിക്ക് പൂർണ്ണമായും വിരുദ്ധമാണിത്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് (Revenue Deficit Grant) കേന്ദ്രത്തിൽ നിന്ന് ലഭിക്കില്ലെന്ന് മുൻകൂട്ടി പറഞ്ഞാണ് ഈ തുക വെട്ടിക്കുറച്ചിരിക്കുന്നത്. എന്നാൽ, പതിനാറാം ധനകാര്യ കമ്മീഷന്റെ അന്തിമ റിപ്പോർട്ട് കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്തതിനാൽ ഈ തുക കേന്ദ്രത്തിൽ നിന്ന് ശക്തമായി വാദിച്ചു നേടിയെടുക്കാനുള്ള സാധ്യതകൾ സംസ്ഥാനത്തിന് മുന്നിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി.
സാധാരണക്കാർക്ക് നിത്യജീവിതത്തിൽ നേരിട്ട് പ്രയോജനം ലഭിച്ചിരുന്ന പ്രധാനപ്പെട്ട ക്ഷേമപദ്ധതികളെയാണ് ഈ തുക വെട്ടിക്കുറയ്ക്കൽ ഏറ്റവും ക്രൂരമായി ബാധിക്കുകയെന്ന് മുൻ ധനമന്ത്രി വിശദീകരിച്ചു:
സ്ത്രീസുരക്ഷാ പദ്ധതി: 35-നും 60-നും ഇടയിൽ പ്രായമുള്ള 20 ലക്ഷത്തോളം വരുന്ന പാവപ്പെട്ട സ്ത്രീകൾക്ക് മാസം തോറും 1000 രൂപ വീതം കൈത്താങ്ങായി നൽകിയിരുന്ന പദ്ധതിയുടെ ബജറ്റ് വിഹിതം 3,720 കോടി രൂപയിൽ നിന്ന് 1,950 കോടിയായി കുത്തനെ കുറച്ചു. ഇതിലൂടെ 1,770 കോടി രൂപയുടെ വലിയ കുറവാണ് സ്ത്രീകളുടെ സുരക്ഷാ വിഹിതത്തിൽ വരുത്തിയത്.
കണക്ട് ടു വർക്ക് സ്കോളർഷിപ്പ്: സംസ്ഥാനത്തെ തൊഴിലന്വേഷകരായ മിടുക്കരായ യുവാക്കൾക്ക് നൽകിവന്നിരുന്ന സ്കോളർഷിപ്പ് തുക 400 കോടി രൂപയിൽ നിന്നും വെറും 142 കോടിയാക്കി യു.ഡി.എഫ് ചുരുക്കി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: പാവപ്പെട്ട രോഗികൾക്ക് വലിയ ആശ്വാസമായിരുന്ന ചികിത്സാസഹായ പദ്ധതിയുടെ വിഹിതത്തിൽ 198 കോടി രൂപയാണ് പുതിയ ബജറ്റിൽ ഒറ്റയടിക്ക് വെട്ടിക്കുറച്ചത്.
തൊഴിലുറപ്പ് പദ്ധതി: കേന്ദ്ര പദ്ധതിയുടെ സംസ്ഥാന വിഹിതത്തിൽ 598 കോടി രൂപ കുറച്ചതോടെ ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ തൊഴിൽ ദിനങ്ങളിലും കൂലി വിതരണത്തിലും വലിയ പ്രതിസന്ധിയുണ്ടാകും.