കുവൈത്ത് – ഇന്ത്യ വിമാന സർവീസുകൾ ഏപ്രിൽ അഞ്ചു മുതൽ പുനരാരംഭിക്കുന്നു

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചിരുന്ന കുവൈത്ത് – ഇന്ത്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഏപ്രിൽ അഞ്ചു മുതൽ സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് കുവൈത്ത് എയർവേയ്‌സ് ഔദ്യോഗികമായി അറിയിച്ചു. യുദ്ധഭീഷണിയെത്തുടർന്ന് യാത്രകൾ മുടങ്ങി നാട്ടിലും കുവൈത്തിലുമായി കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം.
ആദ്യഘട്ടത്തിൽ കേരളത്തിൽ നിന്നുള്ള കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കാണ് വിമാനങ്ങൾ പറക്കുക. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സർവീസുകൾ സാധാരണ നിലയിലാക്കാൻ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുമെന്നും എയർലൈൻ അധികൃതർ സൂചിപ്പിച്ചു. വിമാന ടിക്കറ്റ് ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്നാണ് വിവരം.
കണ്ണൂർ ഉൾപ്പെടെ നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് പുതിയ സർവീസുമായി ജസീറ എയർവേയ്‌സ്
ഗൾഫ് പ്രവാസികൾക്ക് സന്തോഷവാർത്തയുമായി കുവൈറ്റ് ആസ്ഥാനമായുള്ള ജസീറ എയർവേയ്‌സ്. കേരളത്തിലെ കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ ഇന്ത്യയിലെ നാല് നഗരങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നു. കർണാടകയിലെ മംഗളൂരു, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി എന്നിവയാണ് ജസീറയുടെ പട്ടികയിൽ പുതുതായി ഇടംപിടിച്ച മറ്റ് വിമാനത്താവളങ്ങൾ.
സൗദി അറേബ്യയിലെ ദമാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരിക്കും ഈ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുക. ഇത് പ്രവാസികളുടെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായാണ് പുതിയ സർവീസുകൾ ഏർപ്പെടുത്തിയത്