ഇടതുമുന്നണി പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കി. പരിഹാസവുമായി യുഡിഎഫ്

തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ ലക്ഷ്യമിട്ട് ഇടതുമുന്നണി പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കി."മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ" എന്നതാണ് ഇത്തവണത്തെ പ്രചാരണ വാചകം.
പുതിയ മുദ്രാവാക്യവും ലക്ഷ്യങ്ങളും
എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ആകർഷിക്കുന്ന രീതിയിലുള്ള വാചകങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതിനുമുൻപ് 2016ൽ ഇടതുമുന്നണി പുറത്തിറക്കിയ 'എൽഡിഎഫ് വരും എല്ലാം ശരിയാകും ' എന്ന വാചകം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. കേരളത്തിൽ മാറ്റങ്ങൾ അനിവാര്യമാണെന്ന ധ്വനിയാണ് അന്ന് ആ ഒറ്റവാചകത്തിൽ അടങ്ങിയിരുന്നത്. സർക്കാരിൻ്റെ നേട്ടങ്ങളും ലക്ഷ്യങ്ങളും മുൻനിർത്തിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ പ്രചാരണ പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. കേരളത്തെ അതിദാരിദ്ര്യമുക്തമാക്കാനും സഞ്ചാരികളുടെ പറുദീസയാക്കാനും അർഹരായ എല്ലാവർക്കും ക്ഷേമ പെൻഷൻ നൽകാനും മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പുതിയ കാപ്ഷൻ പ്രചരിപ്പിക്കുന്നത്.മുന്നണിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആയതുകൊണ്ട് അദ്ദേഹത്തിൻ്റെ ചിത്രം ഉൾപ്പെടുത്തിയാണ് പ്രചാരണ പോസ്റ്ററുകൾ തയ്യാറാക്കിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട പ്രചാരണ വാചകങ്ങളിൽ ഒന്നായി ഇത് മാറുമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. ഇതിനോടകം തന്നെ ഇടതുപക്ഷ സൈബർ ഇടങ്ങൾ വഴി പുതിയ മുദ്രാവാക്യത്തിൻ്റെ പ്രചാരണം ശക്തമായി ആരംഭിച്ചുകഴിഞ്ഞു.

ട്രോളുമായി യുഡിഎഫ്
"മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ" എന്ന ടാഗ് ലൈൻ പുറത്തുവന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ യുഡിഎഫ് അനുകൂലികളും മറ്റും ഇത് ഏറ്റെടുത്ത് വ്യാപകമായ പരിഹാസവുമായി രംഗത്തെത്തി.'നാട് കട്ടുമുടിക്കാൻ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ 'എന്ന് തിരിച്ചടിച്ചുകൊണ്ടാണ് യുഡിഎഫ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്. ടാഗ് ലൈൻ മാറ്റിയടിച്ച സൈബർ സഖാക്കൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച യുഡിഎഫ്, കേരളത്തിലെ ഓരോ വീട്ടമ്മയ്ക്കും ഉദ്യോഗാർഥിക്കും കർഷകനും ഈ ചോദ്യത്തിന് കൃത്യമായ മറുപടിയുണ്ടെന്നും പരിഹസിക്കുന്നു.കേരളത്തെ ആറര ലക്ഷം കോടി കടക്കെണിയിലാക്കാനും പിൻവാതിൽ വഴി 1.35 ലക്ഷം സഖാക്കളെ ജോലിയിൽ തിരുകിക്കയറ്റാനും ഇടതുപക്ഷമല്ലാതെ മറ്റാരുണ്ടെന്നാണ് പ്രധാന ചോദ്യം. ഇതിനുപുറമെ, മന്ത്രിയുടെ വീട്ടിലെ മർദനത്തിനും അവിഹിതത്തിനും പൊലീസ് കാവൽ നിർത്താനും ക്ഷേമ പെൻഷൻ മുടക്കുമ്പോഴും കോടികളുടെ പരസ്യ ധൂർത്ത് നടത്താനും മാസം തോറും വൈദ്യുതി നിരക്കും വെള്ളക്കരവും വർധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാനും ഈ സർക്കാരിന് മാത്രമേ കഴിയൂ എന്നും യുഡിഎഫ് ആരോപിക്കുന്നു.സ്വന്തം നേതാക്കൾ പോലും പാർട്ടി വിട്ടു പോകുമ്പോൾ ഞങ്ങളല്ലാതെ മറ്റാര് എന്ന് ചോദിക്കുന്നത് വല്ലാത്തൊരു ആത്മവിശ്വാസമാണെന്നും പത്തനാപുരം മുതൽ പയ്യന്നൂർ വരെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശിക്കുന്നു. പത്തനാപുരത്ത് ഇരുപത്തിയഞ്ച് കൊല്ലം വിജയിപ്പിച്ചിട്ടും സ്വന്തം വീട്ടിലെ കാര്യങ്ങൾ പോലും നേരെയാക്കാൻ കഴിയാത്തവരെ ഇനിയും നിയമസഭയിൽ അയക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും കുറ്റപ്പെടുത്തലുണ്ട്.