സ്‌പീക്കര്‍ ഓം ബിര്‍ളയെ നീക്കല്‍; ലോക്‌സഭ പ്രമേയം പരിഗണിക്കും

ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഭാഗത്തില്‍ സ്‌പീക്കർ ഓം ബിർളയെ നേരിടാനൊരുങ്ങി പ്രതിപക്ഷം. സ്‌പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച പ്രമേയം മാർച്ച് 9ന് ലോക്‌സഭ പരിഗണിക്കും. കോൺഗ്രസിൻ്റെയും സഖ്യകക്ഷികളുടെയും എംപിമാരുടെ പിന്തുണയോടെ സമർപ്പിച്ച പ്രമേയമാണ് ലോക്‌സഭ പരിഗണിക്കുന്നത്.സ്‌പീക്കറുടെ പക്ഷാപരമായ പെരുമാറ്റത്തിന് പിന്നാലെയാണ് അവിശ്വാസ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നത്. ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഭാഗത്തിനായി പാർലമെൻ്റ് തിങ്കളാഴ്‌ച മുതൽ വീണ്ടും ചേരും. ഇതില്‍ പ്രമേയം മുഖ്യ വിഷയമാകും.നടപടിക്രമ നിയമങ്ങൾ പ്രകാരം സഭയില്‍ കുറഞ്ഞത് 50 അംഗങ്ങൾ നോട്ടിസിനെ പിന്തുണച്ചാൽ പ്രമേയം പരിഗണിക്കും. ശേഷം പ്രമേയം അംഗീകരിക്കുകയും തുടർന്ന് ചർച്ച ചെയ്‌ത് വോട്ടിനിടുകയും ചെയ്യും. സഭയിലെ 541 അംഗങ്ങളിൽ 293 എംപിമാരുള്ള എൻഡിഎയുടെ സഖ്യാ മേധാവിത്വം പ്രമേയം പരാജയപ്പെടുന്നതിന് അനിവാര്യമാണ്.എന്നാല്‍ ടിഎംസി ഉൾപ്പെടെയുള്ള ചില ഘടകകക്ഷികൾ പ്രമേയത്തെ പിന്തുണച്ചില്ല, ഇത് പ്രതിപക്ഷ നിരയിലെ ഐക്യത്തെ പരീക്ഷിക്കുമെന്ന് ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ പ്രതീക്ഷിക്കുന്നു. അതേസമയം ബിർളയുടെ പ്രമേയവുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും വിപ്പുകൾ പുറപ്പെടുവിച്ചു. വോട്ടെടുപ്പ് പ്രതീക്ഷിക്കുന്നതിനാൽ പരമാവധി അംഗബലം ലഭിക്കുന്നതിനായി ബിജെപിയും കോൺഗ്രസും തങ്ങളുടെ ലോക്‌സഭാ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. ആദ്യ രണ്ട് ദിവസങ്ങളിൽ എംപിമാരുടെ നിർബന്ധിത ഹാജർ ഉറപ്പാക്കണമെന്ന് ബിജെപിയുടെ വിപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോൺഗ്രസിൻ്റെ നിർദേശം ആദ്യ മൂന്ന് ദിവസത്തേക്ക് ബാധകമാണ്.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റുള്ളവരെയും സംസാരിക്കാൻ അനുവദിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷം അവിശ്വാസത്തിന് ഒരുങ്ങുന്നത്. വനിതാ എംപിമാർക്കെതിരെ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കൽ, എട്ട് പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്യൽ, മന്ത്രിമാർക്കെതിരെ ആക്ഷേപകരവും അവഹേളനപരവുമായ പരാമർശങ്ങൾ, ഭരണകക്ഷി അംഗങ്ങളെ ശാസിക്കാതിരിക്കൽ എന്നിവയാണ് പ്രതിപക്ഷ പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്ന പ്രധാന ആരോപണങ്ങള്‍.