മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നാളെ : മുംബൈ പ്രധാന പോരാട്ടവേദി

മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്  നാളെ : മുംബൈ പ്രധാന പോരാട്ടവേദി

മുംബൈ: മഹാരാഷ്ട്രാ സംസ്ഥാനത്തുടനീളമുള്ള 2,869 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. മൊത്തം 3.48 കോടി വോട്ടർമാർ 15,931 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കും. വോട്ടെണ്ണൽ ജനുവരി 16 ന് നടക്കും.സംസ്ഥാനത്തെ  29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം കഴിഞ്ഞദിവസം അവസാനിച്ചു.

 ബിജെപിയും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ശിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയും തദ്ദേശ സ്വയംഭരണ സ്ഥാപനം ഉദ്ധവ് താക്കറെയിൽ നിന്ന് പിടിച്ചെടുക്കാനുള്ള  ശ്രമത്തിലാണ് . ഉദ്ധവ് താക്കറെ തന്റെ ബന്ധുവും മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) മേധാവിയുമായ രാജ് താക്കറെയുമായി സഖ്യത്തിലായപ്പോൾ, കോൺഗ്രസ്സ് സഖ്യം ചേർന്നത്  വിബിഎ( Vanchit Bahujan Aaghadi) യുമായാണ്.മഹായുതി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാനത്തുടനീളം ഭരണ സഖ്യത്തിനായുള്ള പ്രചാരണത്തിന് നേതൃത്വം നൽകി.29 പ്രചാരണ റാലികളും 25 റോഡ് ഷോകളും ഉൾപ്പെടെ 51 സ്ഥലങ്ങളിൽ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ശിന്ദേ   പ്രചാരണം നടത്തി.മഹായുതി സഖ്യത്തിലെ മൂന്നാമത്തെ പങ്കാളിയായ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ‌സി‌പി, പ്രചാരണ വേളയിൽ പ്രധാനമായും പൂനെ, പിംപ്രി-ചിഞ്ച്‌വാഡ് എന്നീ ശക്തികേന്ദ്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ മേഖലകളിൽ ബിജെപിയെ നേരിടാൻ എതിരാളിയായ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമായി അജിത്പവാർ  കൈകോർത്തു.തിരഞ്ഞെടുപ്പിന് മുന്നോടിയായി, മറാത്തി വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമത്തിലാണ്  20 വർഷത്തിനുശേഷം അകന്നു കഴിയുന്ന ബന്ധുക്കളായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒന്നിച്ചത് .

2022 ലെ പിളർപ്പിനുശേഷം ആദ്യമായി  ശിവസേന അഭിമുഖീകരിക്കുന്ന ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പാണിത്. പാർട്ടി നേതാവ് ഏക്‌നാഥ് ശിന്ദേ ആവട്ടെ   ഭൂരിപക്ഷം നിയമസഭാംഗങ്ങളും പാർട്ടി നാമവും ചിഹ്നവുമായാണ് പോരാട്ടത്തിനായി ഇറങ്ങിയത്. മുംബൈയിൽ എംവിഎ സഖ്യകക്ഷികളായ സേന യുബിടി, എൻസിപി (എസ്പി) എന്നിവയ്ക്ക് പകരം വിബിഎയുമായി ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതിലൂടെ കോൺഗ്രസ് പാർട്ടിക്ക്  ഈ തിരഞ്ഞെടുപ്പിൽ വേറിട്ടൊരു  പ്രതിച്ഛായ വന്നിട്ടുണ്ട്.

2020 നും 2023 നും ഇടയിൽ കാലാവധി അവസാനിച്ച ആറ് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.ഇതിൽ ഒമ്പതെണ്ണം സംസ്ഥാനത്തെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട മേഖലകളിലൊന്നായ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലാണ് (എംഎംആർ). ബിഎംസി തിരഞ്ഞെടുപ്പിൽ ആകെ 227 സീറ്റിൽ 163 സീറ്റിലാണു ശിവസേന (ഉദ്ധവ്) മത്സരിക്കുന്നത്. 167 സീറ്റിൽ കോൺഗ്രസും ഒറ്റയ്ക്കു മത്സരിക്കുന്നുണ്ട്. ഇതിൽ  69 സീറ്റിൽ  ഉദ്ധവ് വിഭാഗവും ശിന്ദേ  വിഭാഗവും നേരിട്ടു ഏറ്റുമുട്ടുകയാണ്. മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്)–  ശിവസേന ശിന്ദേ  വിഭാഗം തമ്മിലുള്ള പോരാട്ടം 18 സീറ്റിൽ നടക്കും.

ഛത്രപതി സംഭാജിനഗർ, നവി മുംബൈ, വസായ്-വിരാർ, കല്യാൺ-ഡോംബിവ്‌ലി, കോലാപൂർ, നാഗ്പൂർ, മുംബൈ, സോളാപൂർ, അമരാവതി, അകോല, നാസിക്, പിംപ്രി-ചിഞ്ച്‌വാഡ്, പൂനെ, ഉല്ലാസ്‌നഗർ, താനെ, ചന്ദ്രപൂർ, പർഭാനി, മിരാ-ഭയന്ദർ, നന്ദേദ്-വാഗ്ഹിലാല, പാൻവേൽ, വാഗ്ഹിലാല മാലേഗാവ്, സാംഗ്ലി-മിറാജ്-കുപ്‌വാഡ്, ജൽഗാവ്, അഹല്യാനഗർ, ധൂലെ, ജൽന, ഇചൽകരഞ്ചി എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നഗരസഭകൾ .

തെലങ്കാന കോൺഗ്രസ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ, കോൺഗ്രസ് രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്ഗർഹി, എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി, തമിഴ്നാട് ബിജെപി നേതാവ് കെ അണ്ണാമലൈ, ബിജെപി എംഎൽഎ മൈഥിലി താക്കൂർ, കേന്ദ്രമന്ത്രി സുരേഷ്‌ഗോപി എന്നിവരുൾപ്പെടെ എല്ലാ പാർട്ടികളിൽ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമുള്ള സ്റ്റാർ പ്രചാരകർ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങി.ഫഡ്‌നാവിസും ഷിൻഡെയും അജിത് പവാറും സംസ്ഥാനത്തുടനീളം തങ്ങളുടെ സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തി, അതേസമയം താക്കറെ കസിൻസ് മുംബൈ, താനെ, നാസിക്, ഛത്രപതി സംഭാജിനഗർ എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ത്രീകൾക്കായുള്ള ജനപ്രിയ വാഗ്ദാനങ്ങളായിരുന്നു മഹായുതിയുടെയും ശിവസേന (യുബിടി)-എംഎൻഎസിന്റെയും പ്രകടന പത്രികകളിലെ പ്രധാന ആകർഷണം.സ്ത്രീകൾക്ക് ബെസ്റ്റ് ബസ് യാത്രയിൽ 50 ശതമാനം ഇളവ് നൽകുമെന്ന് മഹായുതി വാഗ്ദാനം ചെയ്തിട്ടുണ്ട്, അതേസമയം താക്കറെ ബന്ധുക്കൾ വനിതാ വീട്ടുജോലിക്കാർക്ക് പ്രതിമാസം 1,500 രൂപ അലവൻസും 700 ചതുരശ്ര അടി വരെയുള്ള വീടുകൾക്ക് സ്വത്ത് നികുതി ഇളവും വാഗ്ദാനം ചെയ്തിട്ടുണ്ട്.മറുവശത്ത്, കോൺഗ്രസിന്റെ പ്രകടന പത്രിക മുംബൈയിലെ മലിനീകരണം പരിഹരിക്കുന്നതിലും ബെസ്റ്റ് സേവനം നവീകരിക്കുന്നതിലും   നഗരത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

ശിവസേന (യുബിടി) അധികാരത്തിലെത്തിയാൽ മുംബൈയിൽ ഒരു മുസ്ലീം മേയർ ഉണ്ടാകുമെന്ന് ബിജെപി ആരോപിച്ചതോടെ, പ്രചാരണ ചർച്ചയിൽ 'മുംബൈ മേയർ' സ്ഥാനം ആധിപത്യം പുലർത്തി. അതേസമയം, ഉദ്ധവ് താക്കറെ മറാത്തി മേയറെ വാഗ്ദാനം ചെയ്തുകൊണ്ട്  ബിജെപിയുടെ വാദത്തെ പ്രതിരോധിച്ചു.മേയർ ഒരു "ഹിന്ദുവും മറാത്തിയും" ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസും വാഗ്‌ദാനവുമായി അരങ്ങിലെത്തിയതോടെ  പ്രചാരണത്തിൽ ജാതിയും മതവും പ്രാദേശികതയുമൊക്കെ ആവശ്യാനുസരണം ഉപയോഗിക്കപ്പെട്ട ഒരു തെരഞ്ഞെടുപ്പായി ഇത് മാറി.

സ്വതന്ത്രരായും പ്രധാനപ്പെട്ട രാഷ്ട്രീയപാർട്ടികളുടെ സ്ഥനാർത്ഥികളായും ആറോളം മലയാളികളും  ഇത്തവണ മുംബൈയിലെ വിവിധ വാർഡുകളിലായി മത്സരരംഗത്തുണ്ട് .ഇവരെല്ലാവരും വിജയ പ്രതീക്ഷയിലാണ് . ഇതിൽ  ഉദ്ദവ് താക്കറെയോടോപ്പം  എന്നും ഉറച്ചുനിന്നിട്ടുള്ള   തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ജഗദീഷ് രണ്ടാം തവണയാണ് ധാരാവിയിൽ മത്സരിക്കുന്നത്.2017ൽ ശിവസേനയുടെ സ്ഥാനാർഥിയായി മത്സരിച്ച്‌ അദ്ദേഹം  വിജയിച്ചിരുന്നു. ഇത്തവണ 52,000 വോട്ടർമാരുള്ള വാർഡിൽ   ബിജെപിയോടാണ് പോരാടുന്നത് .വാർഡിലെ വോട്ടർമാർക്കിടയിൽ  സുപരിചതനായ അദ്ദേഹം ജനങ്ങൾ തന്നോടൊപ്പമായിരിക്കുമെന്ന ശുഭപ്രതീക്ഷയിൽ വിജയം ഉറപ്പിക്കുകയാണ്. മീരാ ഭയന്തറിൽ വിവിധ വാർഡുകളിലായി മത്സരിക്കുന്ന -  ശിവസേന( ശിന്ദേ ) സ്ഥാനാർത്ഥി  ഷീജ മാത്യു ,കോൺഗ്രസ്സ് സ്ഥനാർത്ഥി ഫാറൂഖ് ആലത്തൂർ , സ്വതന്ത്ര  സ്ഥാനാർഥി കെ.പി നാരായണൻ നമ്പ്യാർ  എന്നിവരും താനെയിൽ  സ്വതന്ത്ര  സ്ഥാനാർഥിയായി മത്സരിക്കുന്ന ശശികുമാർ നായർക്കും പ്രതീക്ഷ വിജയത്തിൽ തന്നെയാണ്.

സംസ്ഥാനത്തെ  പ്രജകളെ ഭരിച്ചുകൊണ്ടിരിക്കുന്ന സഖ്യം തന്നെ മൂന്നായി വിഘടിച്ച്‌ അധികാരത്തിനും ശക്തിതെളിയിക്കുന്നതിനും  പരസ്പ്പരം മത്സരിക്കുന്നതും  പ്രതിപക്ഷപാർട്ടികൾ പക്ഷം മാറിനിന്ന് മത്സരിക്കുന്നതും സ്ഥാനാർത്ഥികളുടെ കൂട്ടത്തോടെയുള്ള പിൻവലിയലുകളും ഭീഷണികളുമെല്ലാം മറാഠാ രാഷ്ട്രീയത്തിൻ്റെ  എന്നോ നഷ്ട്ടപ്പെട്ട  'ക്രെഡിബിലിറ്റി'യെ തിരിച്ചെടുക്കാൻ കഴിയാത്തവിധം ചവുട്ടി താഴ്ത്തിക്കഴിഞ്ഞു എന്നതാണ് യാഥാർഥ്യം .ഭാവി രാഷ്ട്രീയം ഇതിലും പ്രഹസനമായ വലിയ കാഴ്ചകൾക്ക്  വേദിയൊരുക്കുന്നതായിരിക്കും എന്നതിനുള്ള ദിശാസൂചകമായും നാളെത്തെ തെരഞ്ഞെടുപ്പിനെ കാണാവുന്നതാണ് .അതുകൊണ്ടുതന്നെയായിരിക്കാം   മുംബൈയിലെ  വലിയൊരു വിഭാഗം ജനങ്ങളെ തെരഞ്ഞെടുപ്പ്  ഒരുതരത്തിലും   സ്വാധീനിക്കാതെ   അതിന്റേതായ  ബഹളങ്ങളിൽ നിന്നും അവരെ അകറ്റിനിർത്തുന്നത്.