മലയാളം മിഷൻ പഠനോത്സവം :ആഘോഷത്തിമർപ്പോടെ സമാപനം

മുംബൈ:“എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മലയാളം മിഷന്‍റെ 'പഠനോത്സവം' പരീക്ഷയില്‍ മുംബൈ ചാപ്റ്ററിൽ നിന്ന് 244 പഠിതാക്കള്‍ പങ്കെടുത്തു. കണിക്കൊന്ന (രണ്ട് വർഷം), സൂര്യകാന്തി (രണ്ട് വർഷം), ആമ്പൽ (മൂന്ന് വർഷം) എന്നീ പാഠ്യപദ്ധതികളില്‍ പഠനം പൂർത്തിയാക്കിയവരാണ് പഠനോത്സവത്തിൽ പങ്കെടുത്തത്. ഭാഷാ കൈകാര്യം ചെയ്യാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി ക്ലാസുകളിലേക്ക് പ്രവേശനം നല്‍കുന്നതിനായി സംഘടിപ്പിച്ച സമാന്തര പരീക്ഷയിൽ 18 കുട്ടികളും പങ്കെടുത്തു.
പാൽഘർ-നല്ലസൊപാര മേഖലയിലെയും വസായ് -മീര മേഖലയിലെയും പഠിതാക്കൾ കാശി മീരയിലെ മുംബൈ മലയാളി സമാജം ഹൈസ്കൂളിലും, ദഹിസർ-ബാന്ദ്ര, പവായ്-സാക്കിനാക്ക, കൊളാബ-മാൻഖുർദ്, താന മേഖലകളിലെ കുട്ടികൾ ചെമ്പൂർ ശ്രീനാരായണ മന്ദിര സമിതി ഹൈസ്കൂളിലും, മഹാഡ്-കാമോഠേ മേഖലയിലെ കുട്ടികൾ ന്യൂ പനവേൽ വെസ്റ്റിലെ സി.കെ. ടി കോളേജിലും, ഖാർഘർ -ഐരോളി മേഖലയിലെ കുട്ടികൾ കോപ്പർഖൈർണെ ന്യൂ മുംബൈ കൾച്ചറൽ സെന്റർ ഹാളിലും, മുംബ്ര-കല്യാൺ, കല്യാൺ-ബദ്‌ലാപൂർ മേഖലയിലെ കുട്ടികൾ കല്യാൺ മോഡൽ സ്കൂളിലും, നാസിക് മേഖലയിലെ കുട്ടികൾ നാസിക് കേരള സേവാ സമിതിയിലും, കൊങ്കൺ മേഖലയിലെ കുട്ടികൾ പെൻ വാചനാലയ, രത്‌നഗിരി കേരള സമാജം എന്നിവിടങ്ങളിലുമായാണ് പഠനോത്സവത്തിലും സമാന്തര പരീക്ഷയിലും പങ്കെടുത്തത്.

കാശിമീര ബി. എം. എസ് സ്കൂളിലെ പരീക്ഷാകേന്ദ്രത്തില്‍, താരാപ്പൂരിൽനിന്ന് രണ്ടു മക്കളോടൊപ്പമെത്തിയ, ലിൻസിയുടെ മാതൃഭാഷാ സ്നേഹം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായി അധ്യാപികമാർ അറിയിച്ചു. താരാപ്പൂർ മലയാളി സമാജം നടത്തുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിലെ സിന്ധു, ബീന എന്നീ അധ്യാപികമാരുടെ സഹായത്തോടെയാണ് ഇവർ കഴിഞ്ഞ രണ്ട് വർഷമായി കണിക്കൊന്നയില്‍ പഠനം തുടർന്നു വന്നത്.ഗുജറാത്തിൽ ജോലിയായിരുന്ന അച്ഛൻ പി. ജി. ഡാനിയലിനൊപ്പമായിരുന്നു കുടുംബമെന്നതിനാൽ കേരളത്തിൽ വിദ്യാഭ്യാസം ചെയ്യാനും മലയാളം പഠിയ്ക്കാനുമുള്ള അവസരം ലഭിച്ചില്ല. തന്റെ മകൾക്ക് മാതൃഭാഷയായ മലയാളം അറിഞ്ഞിരിയ്ക്കണമെന്ന് നിർബ്ബന്ധമുണ്ടായിരുന്ന ഡാനിയൽ ലിൻസിയെ മലയാളം അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. വർഗീസ്സുമായുള്ള വിവാഹ ത്തോടെ താരാപ്പൂരിൽ താമസമായ ലിൻസി അച്ഛന്റെ ആഗ്രഹ സാഫല്യത്തിനായാണ് മലയാളം ക്ലാസ്സിൽ എത്തിയത്. മലയാളത്തോടുള്ള സ്നേഹം കാരണം മക്കളെയും ഒപ്പം കൂട്ടി. ലിന്‍സിയുടെ മകൻ ഏബൽ വർഗീസ് ബൊയ്സർ സെന്റ് ഫ്രാൻസിസ് സ്കൂളിൽ ഏഴാം ക്ലാസ്സിലും മകൾ അലീന വർഗ്ഗീസ് നാലാം ക്ലാസ്സിലും പഠിക്കുന്നു. കേരളത്തിൽ പന്തളമാണ് ലിൻസി സജി വർഗ്ഗീസിന്റെ സ്വദേശം.

കോപ്പർഖൈർണെ പരീക്ഷാകേന്ദ്രത്തില്‍ കണിക്കൊന്നയില്‍ അമ്മയും മകളും ഒരുമിച്ച് പരീക്ഷയെഴുതിയ കാഴ്ച്ച ശ്രദ്ധേയമായി. സീവുഡ്സ് മലയാളി സമാജത്തിലെ വിദ്യാർത്ഥികളായ ജിഷ മുരളിയും മകൾ അനഘ മുരളി മാട്ടുമ്മലുമാണ് ഒരുമിച്ച് കണിക്കൊന്ന പരീക്ഷയെഴുതിയത്. ഒരുമിച്ച് പരീക്ഷയെഴുതാൻ കഴിഞ്ഞ അപൂർവ്വ അവസരത്തെ ഏറെ സന്തോഷത്തോടെ കാണുന്നുവെന്നാണ് ജിഷയും അനഘയും പറഞ്ഞത്. പരീക്ഷ കഴിഞ്ഞ് ഹാളിൽ കുഞ്ഞിക്കവിത ചൊല്ലി പഠിതാക്കളെ രസിപ്പിച്ചാണ് അമ്മയും മകളും മടങ്ങിയത്. ഉയര്‍ന്ന മാർക്ക് വാങ്ങുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു. സാംസ്ക്കാരിക പ്രവർത്തകനും മലയാള സിനിമാ നിർമ്മാതാവുമായ മുരളി മാട്ടുമ്മലിന്‍റെ സഹധർമ്മിണിയാണ് ജിഷ മുരളി.
ജിഷ മുരളിയും അനഘ മുരളി മാട്ടുമ്മലും

ചെമ്പൂര്‍ പരീക്ഷാകേന്ദ്രത്തില്‍, താന മേഖലയിലെ ലേക് സിറ്റി മലയാളി വെൽഫയർ അസോസിയേഷൻ പഠന കേന്ദ്രത്തിലെ വിദ്യാര്‍ഥികളായ ജയപ്രകാശ് നായരും സഹധര്‍മ്മിണി പ്രേമ നായരും, മകള്‍ നിഹാരിക നായരും ഒന്നിച്ച് കണിക്കൊന്ന പരീക്ഷ എഴുതി. ജയപ്രകാശ് നായർ അഭിഭാഷകനാണ്; പ്രേമനായർ അദ്ധ്യാപികയും. മകള്‍ നിഹാരിക നായർ വിദ്യാർത്ഥിയാണ്. ഈ കുടുംബാംഗങ്ങൾ വളരെ പെട്ടന്നാണ് മലയാളം എഴുതാനും വായിക്കാനും പഠിച്ചതെന്നും അത്യുത്സാഹത്തോടെയാണ് എന്നും ഇവര്‍ മാതൃ ഭാഷാപഠനത്തിന് ക്ലാസില്‍ എത്തുന്നതെന്നും അദ്ധ്യാപകര്‍ അഭിപ്രായപ്പെട്ടു.
