ഭാര്യയെ കൊലപ്പെടുത്തുന്ന ദൃശ്യം ഫോണിൽ പകർത്തി ,സമൂഹ മാധ്യമത്തിൽ പങ്കുവെച്ചയാൾ അറസ്റ്റിൽ

ചണ്ഡീഗഡ്: പഞ്ചാബില്‍ ഭാര്യയെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. കൊലപാതകത്തിന് പിന്നാലെ മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ പ്രതി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്‌തു. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഗ്രൂർ ലെഹ്‌റഗാഗ്ക്കടുത്ത് താമസിക്കുന്ന ഗീതു എന്നറിയപ്പെടുന്ന ഹാര്‍കീര്‍ത്തന്‍ കൗറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് കുൽദീപ് സിങ്ങാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടാണ് സംഭവം.കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുല്‍ദീപ് സിങ്ങിന് ഭാര്യയെ സംശയമായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ടുള്ള സംസാരമാണ് ബഹളത്തിലും തുടര്‍ന്ന് കൊലപാതകത്തിലുമെത്തിയത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി.എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ലെഹ്‌റഗാഗ ഡിഎസ്‌പി രൺബീർ സിങ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പ്രാഥമിക അന്വേഷണത്തിൽ കുടുംബ കലഹം, ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയം എന്നിവയെ തുടർന്നാണ് പ്രതി കുറ്റകൃത്യം ചെയ്‌തതെന്ന് സൂചനയുണ്ടെന്നും" ഡിഎസ്‌പി രൺബീർ സിങ് പറഞ്ഞു. ഇവര്‍ക്ക് മൂന്ന് കുട്ടികളാണുള്ളത് 8 ,10 വയസുള്ള രണ്ട് പെൺമക്കളും 6 വയസുള്ള ഒരു മകനുമുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഡിഎസ്‌പി കൂട്ടിച്ചേർത്തു.