നഴ്സുമാരുടെ ശമ്പള പരിഷ്കരണം : മധ്യസ്ഥ ചർച്ച പരാജയം, നാളെ മുതൽ വീണ്ടും അനിശ്ചിതകാല സമരം

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് നടത്തിയ മധ്യസ്ഥ ചർച്ച പരാജയം. യുണൈറ്റഡ് നഴ്സസ് അസോസിയേഷനും മാനേജ്മെന്റുകളും തമ്മിലാണ് ചർച്ച നടത്തിയത്. ഹൈക്കോടതി മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. നാളെ മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു. ധാരണ ആവാത്ത ആശുപത്രികളിൽ സമ്പൂർണ പണിമുടക്ക് നടത്തുമെന്നും യുഎൻഎ അറിയിച്ചു.
മാർച്ച് ആദ്യവാരം മുതലാണ് നഴ്സുമാരുടെ സംഘടന പ്രതിഷേധം ആരംഭിച്ചത്. അടിസ്ഥാന ശമ്പളം 40,000 ആക്കി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ സംഘടന സമരം ആരംഭിച്ചത്. ഹൈക്കോടതിയുടെ ഇടപെടലോടെയാണ് അവർ സമരം പിൻവലിച്ചത്. തുടർന്ന് പല ഘട്ടങ്ങളിലും മധ്യസ്ഥ ചർച്ച നടന്നെങ്കിലും ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും 40,000 അടിസ്ഥാന ശമ്പളമായി നൽകാമെന്ന ധാരണയിലെത്തിയെങ്കിലും ചില ആശുപത്രികൾ ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിനെ തുടർന്ന് വീണ്ടും നടത്തിയ ചർച്ചയാണ് ഇപ്പോൾ പരാജയപ്പെട്ടത്.ഇതോടെ നാളെ മുതൽ പൂർണമായി പണിമുടക്കാനാണ് യുഎൻഎയുടെ തീരുമാനം. ധാരണയിലെത്താത്ത ആശുപത്രികളിൽ സമ്പൂർണമായി പണിമുടക്ക് നടത്തും