"നല്ല ഒന്നാന്തരം പെന്‍ഷന്‍ വാങ്ങി, ഇഷ്ടം പോലെ തിന്ന് പാർട്ടിക്കെതിരെ വോട്ട് ചെയ്തു.." :പാർട്ടിയുടെ പരാജയത്തിൽ പ്രതികരിച്ച് എം.എം.മണി

  "നല്ല ഒന്നാന്തരം പെന്‍ഷന്‍ വാങ്ങി, ഇഷ്ടം പോലെ തിന്ന് പാർട്ടിക്കെതിരെ  വോട്ട് ചെയ്തു.." :പാർട്ടിയുടെ പരാജയത്തിൽ  പ്രതികരിച്ച് എം.എം.മണി

 ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ  കനത്ത തിരിച്ചടിയിൽ വോട്ടർമാർക്കെതിരെ പ്രകോപിതനായി  മുതിർന്ന  സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എംഎം മണി.

"നല്ല ഒന്നാന്തരം പെന്‍ഷന്‍ വാങ്ങിച്ചിട്ട് ഇഷ്ടം പോലെ തിന്ന ആളുകളുണ്ട്. എന്നിട്ട് നേരെ എതിരെ വോട്ട് ചെയ്തു എന്ന് പറഞ്ഞാല്‍ അതിന്റെ പേരെന്താ " – എംഎം മണി ചോദിച്ചു.പരാജയം എന്തുകൊണ്ടെന്ന് എല്‍ഡിഎഫ് പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തല്‍ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ നടപടികള്‍ക്കും വോട്ട് കിട്ടുമായിരുന്നെങ്കില്‍ ഒരു കാരണവശാലും എല്‍ഡിഎഫ് പരാജയപ്പെടാന്‍ സാധ്യതയില്ല. വികസന പദ്ധതികളും ക്ഷേമ പദ്ധതികളും പ്രയോജനപ്പെടുത്തുന്ന ആളുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരെ വോട്ട് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത് – അദ്ദേഹം പറഞ്ഞു.

"ഇതെല്ലാം വാങ്ങിച്ച് വളരെ ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിനടിപ്പെട്ട് വോട്ട് ചെയ്തു. നന്ദികേട് കാണിച്ചു. റോഡ്, പാലം, ക്ഷേമപ്രവര്‍ത്തനങ്ങള്‍. വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ നടന്നിട്ടില്ല. ഇതെല്ലാം വാങ്ങി കഴിഞ്ഞ് നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത്. നല്ല പോലെ പെന്‍ഷന്‍ വാങ്ങി എതിരായി വോട്ടു ചെയ്തു. ഒരു മാതിരി പണിയായി പോയി. ഒരു മര്യാദ കാട്ടേണ്ടേ? " – എം.എം.മണി പറഞ്ഞു.

മണിയുടെ പ്രസ്താവനക്കെതിരെ യുഡിഎഫിൽനിന്നും പാർട്ടിക്കകത്തുനിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്.