മഹാരാഷ്ട്ര നഗരസഭാ തെരഞ്ഞെടുപ്പ് : 67 സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് എംഎൻഎസ്
(photo: MNS leader Avinash Jadhav with Raj Thackeray)
മുംബൈ: മഹാരാഷ്‌ട്രയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 67 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് അന്യായമായ രീതിയിലാണെന്നാരോപിച്ച് മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന ഹൈക്കോടതിയില്‍ പരാതി നല്‍കി. രാഷ്‌ട്രീയ സമ്മര്‍ദ്ദം ചെലുത്തിയും നിര്‍ന്ധിച്ചും പണം നല്‍കി സ്വാധീനിച്ചും പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ കൊണ്ട് പത്രിക പിന്‍വലിപ്പിക്കുകയായിരുന്നുവെന്ന് എംഎന്‍എസ് പരാതിയില്‍ ആരോപിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും എംഎന്‍എസ് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

കല്യാണ്‍-ഡോമ്പിവലി, പിമ്പ്രി-ചിന്‍ച്‌വാഡ്,ജല്‍ഗാവ്, ഛത്രപതി സംഭാജിനഗര്‍ തുടങ്ങിയിടങ്ങളില്‍ വന്‍തോതില്‍ സ്ഥാനാര്‍ഥികളെ എതിരില്ലാതെ തെരഞ്ഞെടുത്തിട്ടുണ്ട്. മിക്കയിടത്തും സമ്മര്‍ദ്ദം മൂലം തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് ആരോപണം . തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നീതി കിട്ടില്ലെന്ന് മനസിലാക്കിയ എംഎന്‍എസ് അവസാനം ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പറയുന്നു. അഭിഭാഷകനായ അസിം സരോദാണ് എംഎന്‍എസിന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കോടതി അടിയന്തരമായി ഹര്‍ജി പരിഗണിക്കുമെന്നാണ് സൂചന.എംഎന്‍എസ് നേതാവ് സന്ദീപ് ദേശ്‌പാണ്ഡെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ദിനേശ് വാങ്മാരെയെ സന്ദര്‍ശിച്ച് എതിരില്ലാതെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ട സംഭവത്തില്‍ പരാതി നല്‍കിയതായി എംഎന്‍എസ് നേതാവ് അവിനാശ് ജാദവ് സ്ഥിരീകരിച്ചു.
ഏതായാലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഭാവി ഉടന്‍ അറിയാനാകും. മത്സരമില്ലാത്ത തെരഞ്ഞെടുപ്പ് എന്ത് പ്രതിഫലനമാകും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയതെന്ന കാര്യം ജനുവരി പതിനാറിന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ അറിയാനാകും. അതിന് മുമ്പ് തന്നെ നീതി ശരിയായ പാതയിലാണോ എന്നാണ് സംസ്ഥാന രാഷ്‌ട്രീയം ഉറ്റുനോക്കുന്നത്.സംസ്ഥാനത്തെ 29മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ നിന്നായി 67സ്ഥാനാര്‍ത്ഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എംഎന്‍എസ് നേതാവ് രാജ് താക്കറെയും ശിവസേന എംപി സഞ്ജയ് റാവത്തും ഇതിനെ ശക്തമായി അപലപിച്ചു.
സംഭവത്തില്‍ വിരമിച്ച ജഡ്‌ജിയെക്കൊണ്ട് അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടതായി എംഎന്‍എസ് നേതാവ് അവിനാഷ് ജാദവ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തന്‍റെ തീരുമാനം അടുത്ത ദിവസം അറിയിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. താന്‍ നല്‍കിയ തെളിവുകള്‍ കണ്ട കമ്മീഷണര്‍ അത്ഭുതപ്പെട്ടു പോയെന്നും അദ്ദേഹം പറഞ്ഞു. താനെയിലെ സ്ഥിതിഗതികള്‍ താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധിപ്പിച്ചു. ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനായില്ലെങ്കില്‍ എന്ത് ചെയ്യാനാകും? സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തും. ദൃശ്യങ്ങളടക്കം തെളിവുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ഹൈക്കോടതിയില്‍ മൂന്ന് വ്യത്യസ്‌ത പരാതികളും നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.ഭീഷണിപ്പെടുത്തിയും പണം നല്‍കിയും മറ്റും എതിര്‍ സ്ഥാനാര്‍ഥികളെക്കൊണ്ട് സംസ്ഥാനത്തെ ഭരണകക്ഷി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിപ്പിച്ചെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര കമ്മീഷനെ നിയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും. കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കും വരെ ഫലം പ്രഖ്യാപിക്കേണ്ടെന്നാണ് തീരുമാനം. അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ശക്തമായ നടപടികളുണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ആറ് സഹായികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതില്‍ പൊലീസിന് പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം എംഎന്‍എസ് നേതാവ് അവിനാഷ് ജാദവും ശിവസേന നേതാവും മുന്‍എംഎല്‍എയുമായ രാജന്‍ വിചാരെയും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റ് പോയ നേതാക്കള്‍ക്ക് തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ യാതൊരു അവകാശവും ഇല്ലെന്നായിരുന്നു ശിവസേനാ വക്താവ് രാഹുല്‍ ലോന്ധെയുടെ മറുപടി.