സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ വെള്ളത്തില്‍ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി

സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ വെള്ളത്തില്‍ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി

മലപ്പുറം:  എടപ്പാള്‍ മാണൂരില്‍ സെറിബ്രല്‍ പള്‍സി ബാധിച്ച മകളെ വെള്ളത്തില്‍ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി. മാണൂര്‍ പുതുക്കുടിയില്‍ അനിതകുമാരി, മകള്‍ അഞ്ജനയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്യുകയായിരുന്നു.  സംഭവത്തിൽ പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെ എട്ട് മണിയോടെയാണ്  പ്രദേശവാസികൾ അനിതയെ വീടിന് മുന്നിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. നാട്ടുകാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ വീട്ടുമുറ്റത്ത് ഡ്രമ്മിലെ വെള്ളത്തില്‍ മകളെ മുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

എടപ്പാള്‍ ഹോസ്പിറ്റലില്‍ ജീവനക്കാരനായ മകന്‍ അജിത്ത് രാത്രി ജോലിക്ക് പോയിരുന്നു. അനിതയുടെ ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ ഒരു മാസം മുമ്പാണ് മരിച്ചത്. ഭര്‍ത്താവിന്റെ മരണം അനിതയെ മാനസികമായി തളര്‍ത്തിയിരുന്നു. മകള്‍ക്ക് നടക്കാന്‍ പോലും കഴിയുമായിരുന്നില്ല. പൊലീസെത്തി സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഫോറന്‍സിക് അടക്കമുള്ള സംഘവും പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.