മുർഷിദാബാദ് ട്രെയിൻ അപകടം: രണ്ട് വിദ്യാർഥികളടക്കം 3 മരണം,നിരവധി പേർക്കു പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ റെയിൽവേ ലെവൽ ക്രോസിങ്ങിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറി രണ്ട് വിദ്യാർത്ഥികളടക്കം മൂന്ന് പേർ മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മുർഷിദാബാദിലെ ബെർഹാംപൂരിന് സമീപമുള്ള കർണാശുബർണ റെയിൽവേ ക്രോസിങ്ങിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ദാരുണമായ സംഭവം.പരിക്കേറ്റ കുട്ടികളെല്ലാം മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
റെയിൽവേ ഗേറ്റ് തുറന്നുകിടന്നതാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഹൗറയിലേക്കുള്ള നബദ്വീപ് ധാം എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെ ഗേറ്റ് കീപ്പർ ബാരിയർ ഉയർത്തുകയായിരുന്നു. ട്രാക്ക് ക്ലിയറാണെന്ന് കരുതി സ്കൂൾ വാനും ഒരു സൈക്കിൾ യാത്രക്കാരനും പാത മുറിച്ചുകടക്കാൻ ശ്രമിച്ചു. എന്നാൽ ഇതേസമയം തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗത്തിൽ വന്ന നിംതിത-കത്വ പാസഞ്ചർ ട്രെയിൻ സ്കൂൾ വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
രണ്ട് കുട്ടികളും ജംഷഡ് ഷെയ്ഖ് (50) എന്ന സൈക്കിൾ യാത്രക്കാരനുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. അപകടത്തിൽപ്പെട്ട വാനിലുണ്ടായിരുന്ന മറ്റു ചില കുട്ടികളുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. റെയിൽവേ ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്ക്കെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.സംഭവത്തെ തുടർന്ന് ഈ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ദുരന്തത്തിൽ കേന്ദ്രമന്ത്രിയും ബിജെപി പശ്ചിമ ബംഗാൾ സംസ്ഥാന അധ്യക്ഷനുമായ സുകാന്ത മജൂംദാർ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. കുട്ടികളുടെ ജീവൻ നഷ്ടമായത് അങ്ങേയറ്റം ഹൃദയഭേദകമാണെന്നും അപകടത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും റെയിൽവേ ഇതിനായി പ്രത്യേക അന്വേഷണം നടത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. റെയിൽവേയിൽ നിന്നും പൊലീസിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ സംഘങ്ങൾ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.