ഡിഎംകെയെ നേരിടാൻ തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യം : 27 സീറ്റുകളിൽ ബിജെപി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമാകാൻ ബിജെപി. എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിലെ ഘടകകക്ഷിയായ ബിജെപിക്ക് 27 സീറ്റുകൾ അനുവദിച്ചു. ഘടകകക്ഷികളായ പിഎംകെ, എഎംഎംകെ എന്നിവയുൾപ്പെടെയുള്ള പാർട്ടികൾക്കും മണ്ഡലങ്ങൾ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി എഐഎഡിഎംകെ സഖ്യകക്ഷികളുമായി സീറ്റ് വിഭജന ചർച്ചകളിൽ ഏർപ്പെട്ടിരുന്നു.ഡിഎംകെ തങ്ങളുടെ സഖ്യത്തിലെ വിവിധ പാർട്ടികളുമായി സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട കരാറുകൾക്ക് അന്തിമരൂപം നൽകിയിട്ടുണ്ട്. എഐഎഡിഎംകെ ആസ്ഥാനത്ത് നടന്ന ചർച്ചകളിൽ എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിൽ കരാർ അന്തിമമാക്കുകയും ഒപ്പുവെക്കുകയും ചെയ്‌തു. എഐഎഡിഎംകെ സഖ്യത്തിലെ പ്രധാന പാർട്ടികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഇന്ന് അവസാനിച്ചുവെങ്കിലും മറ്റ് സഖ്യകക്ഷികളുമായി ചർച്ചകൾ തുടരുകയാണ്.
അതാത് പാർട്ടികളെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, എഎംഎംകെ ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ, പിഎംകെ പ്രസിഡൻ്റ് അൻപുമണി രാമദോസ് എന്നിവർ പരിപാടിയിൽ പങ്കെടുക്കുകയും കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്‌തു. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ ഉൾപ്പെടെയുള്ള പ്രധാന വ്യക്തികളുമായി കൂടിയാലോചനകൾ നടത്താൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി നിരവധി തവണ ന്യൂഡൽഹി സന്ദർശിച്ചിരുന്നു.ബിജെപിക്ക് 27 മണ്ഡലങ്ങളും പിഎംകെയ്ക്ക് 18 മണ്ഡലങ്ങളും എഎംഎംകെയ്ക്ക് 11 മണ്ഡലങ്ങളുമാണ് അനുവദിച്ചത്. എഐഎഡിഎംകെ സഖ്യകക്ഷികൾക്ക് ആകെ 56 സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സഖ്യത്തിൻ്റെ ഭാഗമായിരുന്ന ബിജെപി 20 മണ്ഡലങ്ങളിലാണ് മത്സരിച്ചത് ഇപ്പോൾ ഇത് 27 ആയി ഉയർന്നു.എന്നാൽ, കഴിഞ്ഞ തവണ 2021ൽ എഐഎഡിഎംകെ സഖ്യത്തിനുള്ളിൽ 23 മണ്ഡലങ്ങളിൽ മത്സരിച്ച പിഎംകെയ്‌ക്ക് ഇത്തവണ 18 മണ്ഡലങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഈ സഖ്യത്തിലെ പുതിയ അംഗമായ എഎംഎംകെയ്ക്ക് 11 മണ്ഡലങ്ങൾ അനുവദിച്ചിട്ടുണ്ട്.
അതേസമയം, എഐഎഡിഎംകെ സഖ്യത്തിലെ ഒരു ഘടകകക്ഷിയായ എഎംഎംകെയ്‌ക്ക് അനുവദിച്ച 11 മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ "കുക്കർ" ചിഹ്നം ഉപയോഗിച്ച് മത്സരിക്കുമെന്ന് എഎംഎംകെ ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ വ്യക്തമാക്കി. എഐഎഡിഎംകെ സഖ്യത്തിലെ ശേഷിക്കുന്ന പാർട്ടികൾക്ക് ഇന്ന് രാത്രിയോ നാളെയോ മണ്ഡലങ്ങൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഏപ്രിൽ 23 നും വോട്ടെണ്ണൽ മെയ് 4 നുമാണ് നടക്കുക.
എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗദാനങ്ങൾ
- എംപ്ലോയ്‌മെൻ്റ് ഓഫീസുകളിൽ രജിസ്‌റ്റർ ചെയ്‌ത് ബിരുദധാരികൾക്ക് പ്രതിമാസം 2,000 രൂപയും പ്ലസ്‌ടു വരെ പഠിച്ച് എംപ്ലോയ്‌മെൻ്റ് ഓഫീസുകളിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് പ്രതിമാസം 1,000 രൂപയും സഹായധനം നൽകും.
- മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ നൽകുന്ന ദുരിതാശ്വാസ തുകയായ 8,000 രൂപ 12,000 രൂപയായി ഉയർത്തും.
- എല്ലാ വർഷവും നൽകുന്ന പൊങ്കൽ പാക്കേജിനൊപ്പം 1,000 രൂപ കൂടുതൽ നൽകും.
- കൈത്തറി നെയ്ത്തുകാർക്ക് നിലവിൽ നൽകുന്ന സൗജന്യ വൈദ്യുതി 300 യൂണിറ്റിൽ നിന്ന് 450 യൂണിറ്റായും പവർലൂം നെയ്ത്തുകാർക്ക് 1,000 യൂണിറ്റിൽ നിന്ന് 1,400 യൂണിറ്റായും വർധിപ്പിക്കും.
- നഗരപ്രദേശങ്ങളിൽ നടപ്പാതകളിൽ കടകൾ ഉള്ള ചെറുകിട വ്യാപാരികൾ സഹകരണ ബാങ്കുകളിൽ നിന്ന് എടുത്ത വായ്‌പകൾ എഴുതിത്തള്ളും.