ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് : എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് : എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

പാറ്റ്‌ന :ബിഹാർ  നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള  എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. മര്‍ഹൗര മണ്ഡലത്തിലെ എല്‍ജെപി സ്ഥാനാര്‍ഥി(പ്രമുഖ ഭോജ്‌പുരി ചലച്ചിത്ര നടി)സീമാ സിങിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. രേഖകളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സീമയുടേയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അല്‍താഫ് രാജുവിന്റേയും ബിഎസ്പിയുടെ ആദിത്യ കുമാറിന്റേയും പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളിയിട്ടുണ്ട്. സീമയുടെ പത്രിക തള്ളിയതോടെ മത്സരം ആര്‍ജെഡിയുടെ ജിതേന്ദ്ര റായ്‌യും ജാന്‍ സുരജിന്റെ അഭയ് സിങും തമ്മിലാണ് മര്‍ഹൗരയില്‍ പോരാട്ടമെന്ന് ഉറപ്പായിട്ടുണ്ട്.എന്‍ഡിഎയുടെ സീറ്റ് വീതംവയ്പ്പില്‍ ചിരാഗ് പസ്വാന്റെ എല്‍ജെപിക്ക് 29 സീറ്റുകളാണ് ലഭിച്ചത്. ഇതിലൊന്ന് തള്ളപ്പെട്ടത് എല്‍ജെപിക്ക് കനത്ത തിരിച്ചടിയാണ്. ഭോജ്പുരി സിനിമകളിലൂടെ ബീഹാറില്‍ വളരെ പ്രശസ്തയായ സീമാ സിങിന് ജയസാധ്യതയുണ്ടെന്ന് കണ്ടായിരുന്നു എല്‍ജെപി സീറ്റ് അനുവദിച്ചിരുന്നത്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിലെ അവ്യക്തത മൂലമാണ് സീമയുടെ പത്രിക തള്ളിപ്പോയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 35 വയസുകാരിയായ സീമ 2023ലാണ് എല്‍ജെപിയില്‍ ചേരുന്നത്.