സാരിത്തര്‍ക്കം; നവവരന്‍ നവ വധുവിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു

സാരിത്തര്‍ക്കം; നവവരന്‍ നവ വധുവിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു

ഗാന്ധിനഗര്‍: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ , പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ് ദാരുണ സംഭവം അരങ്ങേറിയത്. വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സാജന്‍ ബരെയ്യ എന്ന യുവാവാണ് സോണി ഹിമ്മത് റാത്തോഡ് എന്ന യുവതിയെ കൊലപ്പെടുത്തിയത്. ഇരുവരും 'ലിവ് ഇന്‍ റ്റുഗതർ'  ബന്ധത്തിലായിരുന്നു. ശനിയാഴ്ച രാത്രി നടക്കേണ്ട വിവാഹ ചടങ്ങുകൾക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കേയായിരുന്നു കൊലപാതകം. ഇയാളെ പൊലീസ് പിടികൂടി.സാരിയെയും പണത്തെയും ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകത്തിന് ശേഷം വീടും അടിച്ചു തകർത്ത ശേഷമാണ് സാജൻ സ്ഥലംവിട്ടത്. ശനിയാഴ്ച അയൽക്കാരിൽ ഒരാളുമായി സാജൻ തർക്കത്തിലേർപ്പെടുകയും ഇതിൽ ഇയാൾക്കെതിരെ പരാതി ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഒന്നരവര്‍ഷമായി  ഇവർ ഒരുമിച്ചായിരുന്നു  താമസിച്ച് വന്നിരുന്നത്. ഇതിനിടെയാണ് വിവാഹത്തിനായുള്ള നടപടികള്‍ തുടങ്ങിയത്. വിവാഹ നിശ്ചയവും വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളും പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സാജനും സോണിയും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. പിന്നാലെ സാജന്‍ ഇരുമ്പ് പൈപ്പ് കൊണ്ട് സോണിയെ അടിക്കുകയും തല പിടിച്ച് ഭിത്തിയില്‍ ഇടിക്കുകയും ചെയ്‌തെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ആക്രമണത്തിന് ഇരയായ സോണി തല്‍ക്ഷണം മരിക്കുകയായിരുന്നു.