നിയമന ഉത്തരവ് നൽകുന്നതിനിടെ ഹിജാബ് ഉയർത്തി; നിതീഷ്‌കുമാറിനെതിരെ വിമർശനം

നിയമന ഉത്തരവ് നൽകുന്നതിനിടെ ഹിജാബ് ഉയർത്തി; നിതീഷ്‌കുമാറിനെതിരെ വിമർശനം

പട്ന: സർക്കാർ വേദിയിൽ വെച്ച് നിയമന ഉത്തരവ് നൽകുന്നതിനിടെ വനിതാ ഡോക്ടറുടെ ഹിജാബ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അഴിച്ചുമാറ്റിയത് വിവാദത്തിൽ. തിങ്കളാഴ്ച പട്നയിലെ മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റായ സംവാദിൽ നടന്ന ആയുഷ് ഡോക്ടർമാർക്കുള്ള നിയമന കത്ത് വിതരണ ചടങ്ങിനിടെയായിരുന്നു സംഭവം. നിതീഷ് കുമാറിന്റെ മാനസികനില തെറ്റിയെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.ആയുഷ് ഡോക്ടർമാർക്കുള്ള നിയമന ഉത്തരവ് വിതരണം ചെയ്യുന്ന ചടങ്ങിൽ ആയിരത്തിലധികം പേർക്കാണ് നിയമനം നൽകിയത്. ഇതിൽ പത്ത് പേർക്ക് നേരിട്ട് നിയമന കത്ത് നൽകുന്നതിനിടെ വേദിയിലെത്തിയ ഹിജാബ് ധരിച്ച ഉദ്യോഗാർത്ഥിയോട് 'ഇതെന്താണ്?' എന്ന് ചോദിച്ചുകൊണ്ട് നിതീഷ് കുമാർ അവരുടെ ഹിജാബ് താഴേക്ക് വലിക്കുകയായിരുന്നു.അമ്പരന്നുപോയ ഉദ്യോഗാർത്ഥിയെ വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ മാറ്റിനിർത്തി. ഇതിനിടെ, സമീപത്തുണ്ടായിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. നിതീഷ് കുമാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും അദ്ദേഹത്തിന്റെ മാനസികനില തകരാറിലാണെന്നതിന്റെ തെളിവാണ് ഇതെന്ന് ആർജെഡിയും കോൺഗ്രസും ആരോപിച്ചു. 'ഒരു സ്ത്രീയുടെ ഹിജാബ് നീക്കം ചെയ്യാൻ ശ്രമിക്കുന്നത് അങ്ങേയറ്റം മോശമായ പ്രവൃത്തിയാണ്,' ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പ്രതികരിച്ചു. പരസ്യമായി ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് സ്ത്രീകൾ എത്രത്തോളം സുരക്ഷിതരായിരിക്കുമെന്ന് കോൺഗ്രസും ചോദിച്ചു.

അതേസമയം, മുഖ്യമന്ത്രിയെ ന്യായീകരിച്ച് ജെഡിയു രംഗത്തെത്തി. സ്ത്രീ ശാക്തീകരണത്തിനും ന്യൂനപക്ഷ ക്ഷേമത്തിനും വേണ്ടി നിതീഷ് കുമാർ ചെയ്ത കാര്യങ്ങൾ കാണണമെന്നും, ഒറ്റപ്പെട്ട ഒരു ദൃശ്യത്തെ പ്രതിപക്ഷം അനാവശ്യമായി പെരുപ്പിച്ചു കാണിക്കുകയാണെന്നും ജെഡിയു വക്താവ് നീരജ് കുമാർ പറഞ്ഞു.