'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; മമതയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; മമതയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള നിയമപോരാട്ടം സുപ്രീംകോടതിയിലേക്ക്. മേയ് 4-ന് നടക്കുന്ന വോട്ടെണ്ണലിനായി കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെ മാത്രം കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യംചെയ്താണ് തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്.തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹാന്‍ഡ്ബുക്കില്‍ ഇത്തരമൊരു നിര്‍ബന്ധിത വ്യവസ്ഥയില്ലെന്നും ബംഗാളില്‍ മാത്രമാണ് ഈ രീതി നടപ്പിലാക്കുന്നതെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. വോട്ടെണ്ണല്‍ മേശകളില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങള്‍ക്ക് കാരണമാകും. ഇത് ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നും തൃണമൂല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം, ബംഗാളിലെ രണ്ട് മണ്ഡലങ്ങളില്‍ ഇന്ന് റീ പോളിങ് നടക്കും. മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാര്‍ബറിലെ നാല് ബൂത്തുകളിലുമാണ് റീപോളിങ്. ഏപ്രില്‍ 29ന് നടന്ന വോട്ടെടുപ്പ് അസാധുവായതിനെത്തുടര്‍ന്ന് മേയ് രണ്ടിനാണ് ഈ 15 കേന്ദ്രങ്ങളിലും വോട്ടെടുപ്പ് നിശ്ചയിച്ചത്.