ഓൺലൈൻ പെൺവാണിഭം :3 പേര്‍ പിടിയില്‍

തൃശൂർ : കേരളത്തിൽ വ്യാപകമായ രീതിയില്‍ ഓണ്‍ലൈന്‍ വഴി ലൈംഗിക കച്ചവടം നടത്തിവന്നിരുന്ന സെക്‌സ് റാക്കറ്റിലെ 3 പേര്‍ പിടിയില്‍. റാക്കറ്റിലെ പ്രധാനിയും വാട്‌സാപ് ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂര്‍ നെന്മിനി അമ്പാടി വീട്ടില്‍ അജയ് വിനോദ് (24), ഏജന്റുമാരായ കൊടുങ്ങല്ലൂര്‍ എസ്എന്‍പുരം പനങ്ങാട് മരോട്ടിക്കല്‍ എം.ജെ.ഷോജിന്‍ (24), പടിഞ്ഞാറെനടയില്‍ ലോഡ്ജ് നടത്തുന്ന പാലക്കാട് പെരിങ്ങോട് അയിനിക്കാട് രഞ്ജിത്ത് (41) എന്നിവരെയാണ് ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.സംഘത്തിലെ മറ്റൊരു ഗ്രൂപ്പ് അഡ്മിന്‍ ആയ സ്ത്രീയെ പിടികൂടാനുണ്ട്. പതിനായിരത്തിലേറെ ഉപഭോക്താക്കളുള്ള 4 വാട്‌സാപ് ഗ്രൂപ്പുകളുടെയും ബ്രോഡ്കാസ്റ്റിങ് ഗ്രൂപ്പുകളുടെയും അഡ്മിനാണ് അജയ് വിനോദും പിടികിട്ടാനുള്ള സ്ത്രീയുമെന്ന് പൊലീസ് പറയുന്നു. കേരളത്തില്‍ ഏതു സ്ഥലത്തുള്ള ആളുകളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. ഓരോ പ്രദേശത്തും ഏജന്റുമാരുണ്ട്. ആവശ്യക്കാര്‍ അവരുടെ സ്ഥലം അറിയിച്ചാല്‍ ആ പരിസരത്തുകാരായവരുടെ ചിത്രങ്ങള്‍ നല്‍കും. ഒരു വര്‍ഷത്തോളമായി ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. വിശ്വസ്തരായവരെ മാത്രമേ ഗ്രൂപ്പില്‍ ചേര്‍ക്കുകയുള്ളൂ.അജയ് വിനോദിന്റെ ഫോണില്‍ നിന്ന് ഗ്രൂപ്പിലുള്ളവരുടെ വിവരങ്ങളും ഗൂഗിള്‍ പേ വഴിയും ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയും പണം കൈമാറിയതിന്റെ വിശദാംശങ്ങളും ലഭിച്ചു. പൊലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.