"സഭ അവഗണന നേരിടുന്നു. സഭാoഗങ്ങളെ തഴയാൻ ശ്രമം നടക്കുന്നു": അബിൻ വർക്കിക്കും ചാണ്ടിഉമ്മനും പിന്തുണയുമായി ഓർത്തഡോക്സ് സഭ.

കോട്ടയം : അബിൻ വർക്കിയും ചാണ്ടിഉമ്മനും സഭയുടെ മക്കളാണെന്നും അവരെ ഒരിക്കലും സഭ കൈവിടില്ല എന്നും ഓർത്തഡോക്സ് സഭ. സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നവരാണ് ഇവർ. മലങ്കര സഭയ്ക്ക് കരുത്തുറ്റ നേതാക്കന്മാർ എകാലത്തും ഉണ്ടായിട്ടുണ്ട്. നല്ല നേതാക്കൾ സഭയിൽ നിന്നും ഉയർന്ന് വന്നിട്ടുണ്ട്. വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സഭയുടെ സംഭാവന വലുതാണെന്നും ഗീവർഗീസ് മാർ യൂലിയോസ് വ്യക്തമാക്കി. കെപിസിസി പുനഃസംഘടനയിലെ നിരാശ പ്രകടമാക്കിയ അബിൻ വർക്കിക്കും ചാണ്ടി ഉമ്മനും പിന്തുണയുമായാണ് സഭ മുന്നോട്ടു വന്നത്.
പലവിധത്തിൽ സഭ അവഗണന നേരിടുന്നു. സഭാ അംഗങ്ങളെ തഴയാൻ ശ്രമം നടക്കുന്നു. ഏത് സ്ഥലത്തായാലും അവരെ തഴയാം എന്നൊരു ചിന്തയുണ്ട്. ചെണ്ടയുടെ പ്രത്യേകത എങ്ങനെ കുട്ടിയാലും അതിന് ശബ്ദമുണ്ട്. ശാസ്ത്രീയമായി അതിനെ കൊട്ടിയാൽ മനോഹരമായ ശബ്ദം ഉണ്ടാകും. അശാസ്ത്രീയമായി കൈകാര്യം ചെയ്താൽ വ്യത്യസ്തമായ ശബ്ദമുണ്ടാവും. മലങ്കര സഭ ആർക്കും ഏത് വിധേനയും കൊട്ടാവുന്ന ചെണ്ടയല്ല.അബിൻ വർക്കിയും ചാണ്ടിയും ഉമ്മനും ഞങ്ങളുടെ യുവതയാണ്. അവരാരും മതം വെച്ച് കളിക്കാറില്ല. അവരാരും ഇന്ന സഭക്കാരാണെന്ന് പറയാറില്ല. പൊതുരംഗത്ത് പ്രവർത്തിക്കുമ്പോൾ ഒരു മത തീവ്രവാദത്തിനും സഭ കൂട്ടു നിൽക്കില്ല. സാമൂഹ്യ പ്രതിബദ്ധതിയോടെ പ്രവർത്തിക്കുന്നവർ എന്തും ചെയ്യാമെന്ന ധാർഷ്ട്യം ഉണ്ടാകും. സഭയ്ക്ക് നല്ല കാലത്തും നല്ല നേതാക്കന്മാർ ഉണ്ടായിട്ടുണ്ട് ഇനിയും അത് ഉണ്ടാകും. ചെണ്ട കഴിവതും നല്ല സ്വരം പുറപ്പെടുവിക്കാൻ ആണ് ശ്രമിക്കുന്നത്. അല്ലാത്തപക്ഷം ശബ്ദം മാറാൻ സാധ്യതയുണ്ട് എന്നു കൂടി മനസ്സിലാക്കണമെന്നും ഗീവർഗീസ് മാർ യൂലിയോസ് മുന്നറിയിപ്പ് നൽകി.