ദോഹ ചര്‍ച്ച: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അടിയന്തര വെടിനിർത്തലിന് ധാരണയായി

ദോഹ ചര്‍ച്ച: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അടിയന്തര വെടിനിർത്തലിന് ധാരണയായി

photo: Afghanistan’s Defence Minister Mullah Muhammad Yaqoob shakes hands with Pakistani counterpart Khawaja Muhammad Asif during peace talks in Doha.

ദോഹ: അതിർത്തിയില്‍ വെടിനിര്‍ത്തലിന് പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും സമ്മതിച്ചതായി ഖത്തർ അറിയിച്ചു. ഖത്തറും തുർക്കിയും ചേർന്ന് ദോഹയിൽ വച്ച് നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം. ഇരു രാജ്യങ്ങളിലും സമാധാനം ഉറപ്പാക്കുന്നതിനായി തുടർ ചർച്ചകൾക്കുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2021-ൽ കാബൂളിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ സംഘർഷമായിരുന്നു  കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കണ്ടത്.  ഒരാഴ്ച നീണ്ടുനിന്ന രൂക്ഷമായ അതിർത്തി ഏറ്റുമുട്ടലുകൾക്ക് ശേഷം  നടന്ന ചർച്ചയിലാണ്  അടിയന്തര വെടിനിർത്തലിന് സമ്മതിച്ചത് .

ദക്ഷിണേഷ്യൻ അയൽക്കാർ തമ്മിലുള്ള വെടിനിർത്തൽ "അന്തിമമാക്കി", പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഞായറാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്തു, "വിശദമായ കാര്യങ്ങൾ" ചർച്ച ചെയ്യാൻ ഒക്ടോബർ 25-ന് ഇസ്താംബൂളിൽ ഇരുപക്ഷവും വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞു.അയൽ രാജ്യങ്ങൾക്കിടയിൽ ദീർഘകാല സമാധാനവും സ്ഥിരതയും വളർത്തുന്നതിനായി വരും ദിവസങ്ങളിൽ തുടർ യോഗങ്ങൾ നടത്താൻ ഇരു കക്ഷികളും സമ്മതിച്ചു.വെടിനിർത്തലിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും വിശ്വസനീയവും സുസ്ഥിരവുമായ രീതിയിൽ അത് നടപ്പിലാക്കുന്നത് സ്ഥിരീകരിക്കുന്നതിനുമാണ് തുടർ യോഗങ്ങൾ എന്ന് തുർക്കിയുമായി ചേർന്ന് ശനിയാഴ്ച നടന്ന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പാകിസ്ഥാൻ-അഫ്‌ഗാനിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും മേഖലയിൽ ശാശ്വത സമാധാനത്തിന് അടിത്തറയിടുന്നതിനും ഈ സുപ്രധാന നടപടി സഹായിക്കുമെന്നും  വിദേശകാര്യ മന്ത്രാലയം ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും മേഖലയിൽ സുസ്ഥിരമായ സമാധാനത്തിന് ശക്തമായ അടിത്തറ പാകുന്നതിനും ഈ സുപ്രധാന നടപടി സഹായകമാകുമെന്നും ഖത്തർ പറഞ്ഞു.അഫ്‌ഗാനിസ്ഥാനിലെ തെക്കുകിഴക്കൻ പക്തിക പ്രവിശ്യയിൽ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ മൂന്ന് അഫ്‌ഗാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടിരുന്നു. അർഗുൻ, ബർമൽ ജില്ലകളിലെ ജനവാസ മേഖലകളിലാണ് വ്യോമാക്രമണം നടന്നത്. രാജ്യത്ത് വൻ നാശനഷ്‌ടമാണ് ഇത് വരുത്തിയത്.വെള്ളിയാഴ്‌ച വൈകിട്ടാണ് അഫ്‌ഗാൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ വ്യോമാക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടതായി അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ദോഹയില്‍ നിര്‍ണായക യോഗം ചേര്‍ന്നത്. കബീര്‍, സിബ്ഘതുള്ള, ഹാരൂണ്‍ എന്നീ ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടത്. ഷരണയിൽ സൗഹൃദ മത്സരത്തിൽ പങ്കെടുക്കാനായി ഉർഗുണിൽ നിന്നെത്തിയതാണ് ഇവരെന്ന് അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) അറിയിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ അടുത്ത മാസം പാകിസ്ഥാൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിൽ നിന്ന് അഫ്‌ഗാനിസ്ഥാൻ പിന്മാറി. നവംബർ 5 മുതൽ 29 വരെ ലാഹോറിലും റാവൽപിണ്ടിയിലുമായാണ് പരമ്പര നടക്കേണ്ടിയിരുന്നത്.അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലുകളെ തുടർന്ന് ഇരു രാജ്യങ്ങളും 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് പാകിസ്ഥാൻ വീണ്ടും ആക്രമണങ്ങൾ നടത്തിയത്. ആദ്യ ആക്രമണങ്ങൾക്ക് ശേഷം, നിമിഷങ്ങൾക്കുള്ളിൽ കൂടുതൽ വ്യോമാക്രമണങ്ങൾ ആരംഭിക്കുകയായിരുന്നു.