രാഹുലിനെ കൈവിട്ട് പാര്‍ട്ടി:പുതിയ ലൈംഗിക പീഡന പരാതി ഡിജിപിക്കു കൈമാറി

രാഹുലിനെ കൈവിട്ട് പാര്‍ട്ടി:പുതിയ ലൈംഗിക പീഡന പരാതി ഡിജിപിക്കു കൈമാറി

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ വിധി പറയാനിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ സമാനമായ പുതിയ പരാതി. ഇതോടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുടെ വിധികാത്ത് ഒളിവില്‍ കഴിയവേയാണ് രാഹുലിനെതിരെ പുതുയൊരു പീഡന പരാതി കൂടി ഉയര്‍ന്നു വന്നത്.

ബെംഗളൂരു സ്വദേശിനിയായ 23 കാരി യുവതി ഇതു സംബന്ധിച്ച് കെപിസിസി നേതൃത്വത്തിന് നല്‍കിയ പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കെപിസിസി നേതൃത്വം കൈമാറി. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും മാധ്യമങ്ങളോടു സമ്മതിച്ചു.പൊലീസിന്‍റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും മുരളീധരന്‍ അറിയിച്ചു. പാര്‍ട്ടിയില്‍ നിന്നു സ്വഭാവ ദൂഷ്യത്തിന് സസ്‌പെന്‍ഷന്‍ നടപടിയെടുത്ത് പുറത്തു നിര്‍ത്തിയിരിക്കുന്ന വ്യക്തിക്കെതിരെ പാര്‍ട്ടിക്കു നടപടി സ്വീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പരാതി നിയമപരമായ നടപടി സ്വീകരിക്കുന്നതിനു പൊലീസിനു കൈമാറിയതെന്ന് മുരളീധരന്‍ പറഞ്ഞു. പരാതി പൊലീസിനു കൈമാറിയ കാര്യം പെണ്‍കുട്ടിയെ നേതൃത്വം അറിയിച്ചു.

ഇങ്ങനെ മാതൃകാ പരമായി തീരുമാനമെടുത്ത മറ്റേതെങ്കിലും പ്രസ്ഥാനമുണ്ടോ എന്ന് സതീശന്‍ ചോദിച്ചു. നേതാക്കള്‍ ചേര്‍ന്ന് രാഹുലിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും സതീശന്‍ പറഞ്ഞു. തങ്ങളാരും മാങ്കൂട്ടത്തിലിനെ ന്യായീകരിക്കില്ലെന്നും സതീശന്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് രാഹുലിനു കുരുക്കായി പുതിയ ഒരു ലൈംഗിക പരാതി കൂടി ഉയര്‍ന്നു വന്നത്. ബംഗളുരു സ്വദേശിയായ യുവതി നിലവിലെ പരാതിക്കു സമാനമായ പുതിയ പരാതിയുമായി കെപിസിസി പ്രസിഡന്‍റിനെ സമീപിക്കുകയായിരുന്നു. ഇ മെയില്‍ വഴി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനയച്ച പരാതി സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അയച്ചു കൊടുത്തതായാണ് വിവരം.

പരാതിയുടെ ഉള്ളടക്കം:

താനും രാഹുല്‍ മാങ്കൂട്ടത്തിലും വര്‍ഷങ്ങളായി പരിചിതരായിരുന്നെന്നും 2023 സെപ്തംബറില്‍ ഇന്‍സ്റ്റാഗ്രാം വഴി രാഹുല്‍ വീണ്ടും തന്നെ ബന്ധപ്പെട്ടു. വളരെ മാന്യതയോടെയാണ് രാഹുല്‍ താനുമായി സംസാരിച്ചിരുന്നത്. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അഡ്മിന്‍മാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നു പറഞ്ഞ് സ്വകാര്യമായി സംസാരിക്കാന്‍ മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങി. നേരത്തെ മുതല്‍ തന്നെ ഇഷ്ടമാണെന്നും വിവാഹം ചെയ്യണമെന്നും രാഹുല്‍ യുവതിക്കു മെസേജുകള്‍ അയച്ചുകൊണ്ടിരുന്നു.

തന്‍റെ കരിയറിന് തടസമാകില്ലെന്നു മാത്രമല്ല, ഭാവി ലക്ഷ്യങ്ങള്‍ക്ക് തടസമാകില്ലെന്നും യുവതിക്ക് രാഹുല്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. വിവാഹാഭ്യര്‍ഥന ആവര്‍ത്തിച്ചപ്പോള്‍ താന്‍ ഈ കാര്യം വീട്ടുകാരോടു പറഞ്ഞു. അയാളുടെ രാഷ്ട്രീയ ജീവിതം സ്ഥിരമല്ല എന്ന കാരണത്താല്‍ അവര്‍ മടിച്ചെങ്കിലും, നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തിന് ഉജ്വല ഭാവിയുണ്ടെന്ന് പറഞ്ഞതിനാല്‍ പിന്നീട് അവര്‍ സമ്മതിച്ചു. അയാള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായതോടെ എന്‍റെ വീട്ടുകാര്‍ക്കും കൂടുതല്‍ സ്വീകാര്യമായി.ഞാന്‍ അയാളെ വിവരം അറിയിച്ചപ്പോള്‍ അടുത്ത അവധിക്കാലത്ത് ബന്ധുക്കളുമായി വീട്ടില്‍ വരാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. അവധികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു. ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യാനെന്നു പറഞ്ഞ് അദ്ദേഹം എന്നെ കാറില്‍ കയറ്റി. ഫെനി നൈനാന്‍ എന്ന വ്യക്തിയാണ് കാറോടിച്ചിരുന്നത്. അവര്‍ എന്നെ നഗരത്തില്‍ നിന്ന് അകലെയുള്ള ഒരു ഒറ്റപ്പെട്ട ഹോംസ്റ്റേ പോലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയി. സ്വകാര്യതയ്ക്കായി വന്നതാണെന്നും സുഹൃത്തിന്‍റെ സ്ഥലമാണിതെന്നും പറഞ്ഞ് അകത്തേക്കു വിളിച്ചു. വിശ്വസിച്ച് ഞാന്‍ അകത്ത് പോയി.

എന്നാല്‍ അകത്ത് കയറിയ ഉടനെ യാതൊരു സംഭാഷണവുമില്ലാതെ, അദ്ദേഹം എന്നെ ബലമായി ലൈംഗികമായി സമീപിച്ചു. ഞാന്‍ വ്യക്തമായി എതിര്‍ത്തിട്ടും സമയം വേണമെന്നും പറഞ്ഞിട്ടും, അയാള്‍ എന്നെ ആക്രമിച്ചു. ആവര്‍ത്തിച്ച് എതിര്‍ത്തിട്ടും അയാള്‍ എന്നെ ക്രൂരമായ രീതിയില്‍ പീഡിപ്പിച്ചു. ബലാല്‍സംഗം ചെയ്യുകയും പൈശാചികമായി ആക്രമിക്കുകയും ചെയ്തു. അതിനുശേഷം എനിക്ക് ഗുരുതരമായ പാനിക് അറ്റാക്ക് ഉണ്ടായപ്പോള്‍, ശ്വാസം കിട്ടാതെപോയി എനിക്ക് മരുന്ന് കഴിക്കേണ്ടി വന്നു. എന്നിട്ടും അതേ അവസ്ഥയില്‍ അയാള്‍ എന്നെ പിന്നെയും ആക്രമിക്കുകയായിരുന്നു.

ഇത്രയും ക്രൂരതയ്ക്ക് ശേഷം , വിവാഹവാഗ്ദാനം സംബന്ധിച്ച് ഞാന്‍ ചോദിച്ചപ്പോള്‍, ആരെയും വിവാഹം ചെയ്യാനുള്ള ഉദ്ദേശമില്ലെന്നും തന്‍റെ രാഷ്ട്രീയജീവിതം ഭാര്യയുടെയും മക്കളുടെയും കാര്യങ്ങള്‍ നോക്കാനുള്ളതല്ലെന്നുമായിരുന്നു മറുപടി. അപ്പോള്‍ മാത്രമാണ് ആ വാഗ്ദാനം കള്ളമായിരുന്നു എന്ന് എനിക്ക് മനസിലായത്.

വീട്ടിലെത്തിയ ഞാന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. ശരീരത്തിലെ വേദനയ്ക്കും മുറിവുകള്‍ക്കും മരുന്ന് കഴിക്കേണ്ടി വന്നു. ആ ദിവസങ്ങള്‍ ഞാന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് ഒരു മാസം മുഴുവന്‍ അയാള്‍ വിളിച്ചതേയില്ല. പിന്നീടൊന്നും സംഭവിച്ചില്ല എന്നപോലെ തിരികെ ബന്ധപ്പെട്ടു വീണ്ടും സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ നിരസിച്ചപ്പോള്‍, 'നിന്നെ ഗര്‍ഭിണിയാക്കണം ' എന്ന പോലുള്ള പേടിപ്പിക്കുന്ന കാര്യങ്ങള്‍ മെസേജ് ആയി അയച്ചു. ഈ ആവര്‍ത്തിച്ചുള്ള സന്ദേശങ്ങളും ആവശ്യങ്ങളും എനിക്ക് ഭീതിയുണ്ടാക്കി. അയാളുടെ രാഷ്ട്രീയ സ്വാധീനത്തെ ഭയന്ന് ഞാന്‍ ബ്ലോക്ക് ചെയ്യാനോ ഒന്നും പറയാനോ പോലും പറ്റാത്ത അവസ്ഥയിലായി. പിന്നീട് ക്രൈംബ്രാഞ്ച് എന്നെ ബന്ധപ്പെട്ടപ്പോള്‍ ഞാന്‍ എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞു.എന്നാല്‍, എന്‍റെ ഭാവി, സ്വകാര്യത, കൂടാതെ വീട്ടുകാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരാവുന്ന നാണക്കേട് എന്നിവയെ ഭയന്ന്, എനിക്ക് ഔദ്യോഗികമായി പരാതിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ''പരാതി ഒന്നും കിട്ടിയിട്ടില്ല'' എന്ന പ്രസ്താവന കേട്ടപ്പോള്‍, സത്യം പറയാതെ പോകാതിരിക്കാനാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. എനിക്ക് യാതൊരു പൊതു ശ്രദ്ധയും സഹാനുഭൂതിയും നേട്ടവുമൊന്നും വേണ്ട.

എന്‍റെ ഏക ഉദ്ദേശ്യം-മറ്റൊരു യുവതിയും അയാള്‍ക്ക് ഇരയാകാതിരിക്കുക എന്നതാണ്. അതിനാല്‍, സ്ത്രീകളുമായോ കുട്ടികളുമായോ ബന്ധപ്പെടേണ്ടി വരുന്ന ഏതൊരു പൊതുപ്രവര്‍ത്തന സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്ന് ഞാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുന്നു. എന്‍റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്‍റെ കൈവശമുണ്ട്; നിങ്ങള്‍ക്ക് അവരില്‍ നിന്ന് എന്‍റെ ഐഡന്റിറ്റി പരിശോധിക്കാവുന്നതാണ്. ഈ കത്ത് ഞാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും, വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്കും അയയ്ക്കുന്നു. ഇങ്ങനെയാണ് ഇ മെയില്‍ അവസാനിക്കുന്നത്.