പയ്യന്നൂർ സിപിഎം വിമത സ്ഥാനാർത്ഥി സി വൈശാഖിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കണ്ണൂര്‍: പയ്യന്നൂർ നോർത്ത് ലോക്കലിലെ കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറി സി വൈശാഖിനെ സംഘടന വിരുദ്ധ പ്രവർത്തനത്തിന് പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചതായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. പയ്യന്നൂർ നഗരസഭയിൽ 36-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാഴാഴ്ച രാവിലെ മത്സരിക്കുന്നതിനായി ബ്രാഞ്ച് സെക്രട്ടറി നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചത്.ഡിവൈഎഫ്ഐ മുൻ ഭാരവാഹിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കാരയിലെ സി വൈശാഖ് ആണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 11.45-ഓടെയാണ് പ്രവർത്തകർക്കൊപ്പം നഗരസഭാ കാര്യാലയത്തിലേക്ക് എത്തി തിരഞ്ഞെടുപ്പ് വരണാധികാരിക്ക് മുന്നിൽ പത്രിക സമർപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് എസ്സിലെ പി ജയനെതിരെയാണ് വൈശാഖ് 36-ാം വാർഡിൽ മത്സരിക്കുന്നത്.
നേതൃത്വം കാണിച്ച കടുത്ത അവഗണനയാണ് റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് സി വൈശാഖിൻ്റെ വിശദീകരണം. കേരള ബാങ്ക് പയ്യന്നൂർ ശാഖയിൽ ആറ് വർഷത്തോളമായി താൽക്കാലിക ജീവനക്കാരനാണ് വൈശാഖ്. മത്സര രംഗത്ത് നിന്നും പിൻതിരിപ്പിക്കാൻ പയ്യന്നൂർ ഏരിയാ നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും വൈശാഖ് വഴങ്ങാതെ ഉറച്ചുനിൽക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഏരിയാ കമ്മിറ്റിയുടെ ശുപാർശ പ്രകാരം സിപിഎം ജില്ലാ കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചത്.