പിണറായി പെരുമ: നാടകോത്സവത്തിന് ആവേശകരമായ സമാപനം; മെഗാമേള നാളെ മുതൽ

പിണറായി: കലയുടെയും സംവാദങ്ങളുടെയും ഏഴു നാളുകൾക്ക് സാക്ഷ്യം വഹിച്ച് പിണറായി പെരുമയുടെ നാടകോത്സവം സമാപിച്ചു. സാധാരണക്കാരുടെ ജീവിതവും വർത്തമാനകാല രാഷ്ട്രീയവും പ്രമേയമായ മികച്ച നാടകങ്ങളാണ് ഉത്സവത്തിൽ അരങ്ങേറിയത്. നാടകോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് വടകര വരദയുടെ 'ഇരുട്ടിന്റെ ആത്മാവ്', കോഴിക്കോട് സങ്കീർത്തനയുടെ 'കാലം പറപറക്ക്ണ്' എന്നീ നാടകങ്ങൾ അരങ്ങേറി. പ്രശസ്ത നടി രജനി മേലൂർ, സംവിധായകൻ സുരേഷ് ബാബു ശ്രീസ്ഥ എന്നിവർ വിവിധ ദിവസങ്ങളിലെ സർഗസംവാദങ്ങൾ ഉദ്ഘാടനം ചെയ്തു.
ഇന്ന് (ശനി): പെരുമ കലാകേന്ദ്രത്തിലെ കുട്ടികളുടെ നൃത്ത അരങ്ങേറ്റം വൈകിട്ട് 6.30-ന് കൺവൻഷൻ സെന്ററിൽ നടക്കും. രാത്രി 8-ന് മെന്റലിസ്റ്റ് അനന്തുവിന്റെ ഷോയും ഉണ്ടാകും.
മെഗാമേള നാളെ മുതൽ
നാടകോത്സവം സമാപിച്ചതോടെ പിണറായി പെരുമ സീസൺ 8ൻ്റെ ഭാഗമായുള്ള മെഗാമേളയ്ക്ക് നാളെ (ഫെബ്രുവരി 1) തുടക്കമാകും. എ.കെ.ജി മെമ്മോറിയൽ എച്ച്.എസ്.എസിലാണ് മേള നടക്കുന്നത്.നാളെ രാത്രി 7 മണിക്ക് മന്ത്രി എം.ബി. രാജേഷ് മേള ഉദ്ഘാടനം ചെയ്യും. കെ.കെ. ശൈലജ എം.എൽ.എ മുഖ്യാതിഥിയാകും. ഉദ്ഘാടന ദിവസം രാത്രി 8-ന് ഷഹബാസ് അമൻ നയിക്കുന്ന ഗസൽ സന്ധ്യ അരങ്ങേറും.
പെരുമ ടോക്സും ഫിലിം ഫെസ്റ്റും
ഞായറാഴ്ച മുതൽ ഫെബ്രുവരി 7 വരെ വൈകിട്ട് 5 മണി മുതൽ വിവിധ പരിപാടികൾ നടക്കും:
പെരുമ ടോക്സ്: കൺവൻഷൻ സെന്ററിൽ നടക്കുന്ന ടോക്സിൽ നാളെ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റൻ ശുഭാംശു ശുക്ല മുഖ്യപ്രഭാഷണം നടത്തും.
ഫിലിം ഫെസ്റ്റ്: പിണറായി ബാങ്ക് ഓഡിറ്റോറിയത്തിൽ സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്യും.
സമാപനം: ഫെബ്രുവരി 7-ന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അന്ന് രാത്രി എം. ജയചന്ദ്രനും വിജയ് യേശുദാസും നയിക്കുന്ന ഗാനമേളയോടെ മേളയ്ക്ക് തിരശ്ശീല വീഴും.