ട്രെയിൻ യാത്രയ്ക്കിടെ പി.കെ ശ്രീമതിയുടെ ഹാൻഡ്‌ബാഗും ഫോണും മോഷ്ടിച്ചു; സ്വർണ്ണവും പണവും രേഖകളും നഷ്ടമായി

സമസ്തിപൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയുടെ മൊബൈൽ ഫോണും ഹാൻഡ്‌ബാഗും ട്രെയിൻ യാത്രയ്ക്കിടെ മോഷണം പോയി. കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 40,000 രൂപ, മൊബൈൽ ഫോൺ, സ്വർണ്ണക്കമ്മൽ, വിവിധ തിരിച്ചറിയൽ രേഖകൾ എന്നിവ അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്.
എ.സി കോച്ചിലെ ലോവർ ബർത്തിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് മോഷണം നടന്നതെന്ന് പി.കെ ശ്രീമതി പറഞ്ഞു. സമസ്തിപൂരിനടുത്തുള്ള ദർസിങ് സരായിലെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു അവർ. "തലയ്ക്ക് തൊട്ടുമുകളിലായാണ് ബാഗ് വെച്ചിരുന്നത്. പുലർച്ചെ നാല് മണിക്ക് ശേഷമായിരിക്കാം മോഷണം നടന്നതെന്ന് കരുതുന്നു. എഴുന്നേറ്റ് നോക്കിയപ്പോൾ ബാഗ് കാണാനില്ലായിരുന്നു," അവർ വ്യക്തമാക്കി.ലക്കി സരായി സ്റ്റേഷന് എത്തുന്നതിന് മുൻപാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. ആധാർ കാർഡ്, പാർലമെന്ററി ഐഡി കാർഡ്, ലോക്സഭാ ഐഡന്റിറ്റി കാർഡ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകളെല്ലാം ബാഗിലുണ്ടായിരുന്നു.സംഭവത്തെത്തുടർന്ന് പി.കെ ശ്രീമതി ആർ.പി.എഫിലും പ്രാദേശിക പോലീസ് സ്റ്റേഷനിലും പരാതി നൽകി. ഡി.ജി.പിയെ ഉൾപ്പെടെ വിളിച്ച് വിവരം അറിയിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.