സന്നിധാനത്ത് കുട്ടിസ്വാമിമാരുടെ സുരക്ഷയ്ക്കായി പൊലീസിന്‍റെ വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍

പത്തനംതിട്ട: ശബരിമല തീര്‍ഥാടനം സുരക്ഷിതമാക്കുന്നതിനായി ടെലികോം ഓപ്പറേറ്ററായ വിയും കേരള പൊലീസും ചേർന്ന് 'വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍' പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം 'വി സുരക്ഷ' പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ഈ വര്‍ഷവും പദ്ധതി നടപ്പിലാക്കുന്നത്.കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂആര്‍ കോഡോടുകൂടിയ റിസ്റ്റ് ബാന്‍ഡുകളാണ് നൽകുന്നത്. കുട്ടികളുടെ കൈയിലെ റിസ്റ്റ് ബാന്‍ഡ് രക്ഷിതാവിന്‍റെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ കൂട്ടം തെറ്റി പോകുന്ന കുട്ടികളെ അനായാസം രക്ഷിതാവിന്‍റെ പക്കല്‍ ഏല്‍പ്പിക്കാന്‍ ഇതിലൂടെ പൊലീസിന് സാധിക്കും.

www.visuraksha.online എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തോ കേരളത്തിലെ ഏതെങ്കിലും വി സ്റ്റോര്‍ അല്ലെങ്കില്‍ വി മിനി സ്റ്റോറില്‍ നേരിട്ടെത്തിയോ കുട്ടികള്‍ക്കുള്ള 'വി സുരക്ഷാ റിസ്റ്റ് ബാന്‍ഡ്'നായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാം. തീര്‍ഥാടനത്തിന് പുറപ്പെടുന്നതിനു മുമ്പ് തന്നെ ഡിജിറ്റല്‍ രജിസ്ട്രേഷന്‍ ഐഡി ലഭിക്കും. ശബരിമലയില്‍ എത്തുന്നതിന് മുമ്പ് തന്നെ വി സുരക്ഷ റിസ്റ്റ് ബാന്‍ഡിനായി രജിസ്റ്റര്‍ ചെയ്‌ത് പമ്പയിലെ എതെങ്കിലും വി സുരക്ഷ കിയോസ്‌കിൽ നിന്നും ബാന്‍ഡ് കൈപ്പറ്റണം. പമ്പയിലെ ഏതെങ്കിലും വി സുരക്ഷ കിയോസ്‌കിൽ ഡിജിറ്റല്‍ രജിസ്ട്രേഷന്‍ ഐഡി കാണിച്ചാല്‍ കോണ്‍ടാക്‌ട് നമ്പറുമായി ഇതിനകം ലിങ്ക് ചെയ്‌തിരിക്കുന്ന ക്യൂആര്‍ കോഡ് ബാന്‍ഡ് ലഭിക്കും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശബരിമല തീർഥാടകരില്‍ കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് കേരള പൊലീസിന്‍റെ കണക്കുകൾ പറയുന്നു. കഴിഞ്ഞ വര്‍ഷമെത്തിയ തീര്‍ഥാടകരില്‍ ഏകദേശം 10 മുതൽ 15 ശതമാനം വരെ കുട്ടികളായിരുന്നു.

പത്തനംതിട്ട ജില്ലാ പൊലീസ് ഓഫിസില്‍ വി.കേരള ബിസിനസ് ഹെഡ് ജോര്‍ജ് മാത്യു വിയുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി ആനന്ദ് ആര്‍ 'വി സുരക്ഷാ' പദ്ധതിയുടെ മുന്‍കൂര്‍ രജിസ്ട്രേഷന്‍ ഉദ്ഘാടനം ചെയ്‌തു. തീര്‍ഥാടകരെ വളരെയധികം സഹായിക്കുകയും ശബരിമല യാത്രയ്ക്കിടെ അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള തങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന പദ്ധതിയാണ് 'വി സുരക്ഷ'യെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആനന്ദ് ആര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം 20,000ലധികം 'വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍' വിതരണം ചെയ്‌തിരുന്നു. ഇതിലൂടെ തീര്‍ഥാടന സമയത്ത് കൂട്ടം തെറ്റിയ 150 ഓളം കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാന്‍ കേരള പൊലീസിനെ വി സഹായിച്ചുവെന്ന് ആനന്ദ് ആര്‍ കൂട്ടിച്ചേർത്തു.

ശുചീകരണത്തിന് 'വിശുദ്ധി' സേനാംഗങ്ങൾ: ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന അയ്യപ്പൻ്റെ പൂങ്കാവനം പവിത്രമായി കാക്കാൻ സന്നദ്ധമായി 'വിശുദ്ധി സേന'.പത്തനംതിട്ട ജില്ലാ കലക്‌ടർ, ചെയർപേഴ്‌സൺ, അടൂര്‍ ആര്‍ഡിഒ മെമ്പര്‍ സെക്രട്ടറി, ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി എന്നിവരാണ് ശുചീകരണ സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. സന്നിധാനത്ത് മാത്രം 300 പേരാണ് ശുചീകരണത്തിനായുള്ളത്.


\