"പ്രഭാവതി അമ്മയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം" : അഭിനന്ദിച്ച് ഗതാഗത മന്ത്രിയും

കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ തിരക്കിൽ നിന്ന് രക്ഷപ്പെടാൻ സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുകയറ്റിയയാളെ ധൈര്യപൂർവം തടഞ്ഞുനിർത്തിയ 72കാരി പ്രഭാവതി അമ്മയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നിയമലംഘനം ചോദ്യം ചെയ്യുന്ന ഇവരുടെ വീഡിയോ 'അഫ്‌ലു സ്റ്റോറീസ്' എന്ന വ്ലോഗർ പങ്കുവെച്ചതോടെയാണ് നിമിഷങ്ങൾക്കുള്ളിൽ വൈറലായത്.എരഞ്ഞിപ്പാലം സിഗ്‌നലിന് സമീപം റോഡിൽ വൻ തിരക്കുള്ള സമയത്താണ് സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുപോകാൻ യാത്രികൻ ശ്രമിച്ചത്. ഇതുകണ്ട പ്രഭാവതി അമ്മ വണ്ടിക്ക് മുന്നിൽ തടസമായി നിന്നു. സ്കൂട്ടർ യാത്രികൻ മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും കാല് വെച്ച് തടഞ്ഞും, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുമെന്ന് മുന്നറിയിപ്പ് നൽകിയും അവർ അയാളെ റോഡിലേക്ക് തന്നെ തിരിച്ചിറക്കി. കാൽനടക്കാർക്കുള്ള ഫുട്പാത്തിൽ വണ്ടി കയറ്റാൻ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അവർ.
മുൻപൊരിക്കൽ ഫുട്പാത്തിലൂടെ വന്ന വാഹനം തടഞ്ഞപ്പോൾ വണ്ടിയോടിച്ച യുവാവ് ഇവരെ മർദിച്ചിരുന്നു. എന്നാൽ ഭയന്ന് പിൻമാറുന്നതിന് പകരം പോലീസിൽ പരാതി നൽകി ആ യുവാവിനെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയാണ് അവർ ചെയ്തത്. "ഫുട്പാത്ത് കാൽനടക്കാർക്കുള്ളതാണ്, അവിടെ വണ്ടി കയറ്റിയാൽ ഞാൻ ഇനിയും തടയും" - പ്രഭാവതി അമ്മ തന്റെ നിലപാട് വ്യക്തമാക്കുന്നു.
തന്റെ വിഡിയോ വൈറലായ വിവരം വ്യാഴാഴ്ച വൈകിട്ടാണ് പ്രഭാവതി അമ്മ അറിഞ്ഞത്. സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ വിഡിയോ പകർത്തുന്നത് അപ്പോൾ കണ്ടിരുന്നു. എന്നാൽ അത് ഇത്രയും പേർ കണ്ട വിവരമൊന്നും അറിഞ്ഞില്ലെന്ന് എഴുപതുകൾ പിന്നിട്ട പ്രഭാവതി പറയുന്നു. വടകര സ്വദേശിയായ വ്ളോഗർ അഫ്‌ലുവിന്റെ ‘അഫ്‌ലു സ്റ്റോറീസ്’ എന്ന ഹാൻഡിലിൽ നിന്നാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങളാണ് ഈ വിഡിയോയ്ക്ക് ലൈക്കും ഷെയറുമായി രംഗത്തുവന്നത്. വീഡിയോ പുറത്തുവന്നതോടെ പ്രഭാവതി അമ്മയുടെ ഫോണിലേക്ക് അഭിനന്ദന പ്രവാഹമാണ്. പ്രഭാവതി അമ്മയെ അഭിനന്ദിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്തുവന്നു.
കോഴിക്കോട് എരഞ്ഞിപ്പാലം കൊയ്യേരി കാവ് പരിസരത്തുള്ള വെറുമൊരു വയോധികയല്ല ഈ 'സൂപ്പറമ്മ'. ജീവിതത്തിലുടനീളം പോരാട്ട വീര്യം ഒപ്പമുണ്ട്. മുൻപ് മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. സാക്ഷരതാ ക്ലാസുകൾ എടുത്തിട്ടുണ്ട്. ചാലപ്പുറത്തെ ക്യാപ്റ്റൻ ലക്ഷ്മി ഹോസ്പിറ്റലിൽ വാർഡനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1970-കളിൽ തന്നെ ഡ്രൈവിങ് പഠിച്ച പ്രഭാവതി അമ്മ അക്കാലത്ത് സൈക്കിൾ ചവിട്ടുകയും ഫുട്ബോൾ കളിക്കുകയും ചെയ്യുമായിരുന്നു. ഒറ്റയ്ക്കാണ് താമസം. ഈ പ്രായത്തിലും വാർത്ത കാണും. പത്രംവായിക്കും. ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്. കെ ആർ ഗൗരിയമ്മയുടെ ഒപ്പം രാഷ്ട്രീയ പ്രവർത്തനത്തിലെ ഓർമകളും കൂട്ടായുണ്ട്.