പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്ന്; ശശി തരൂരിന് ക്ഷണം; രാഹുലിനും ഖാർഗെയ്ക്കും ഇല്ല

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനു രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന ഔദ്യോഗിക അത്താഴ വിരുന്നിലേയ്ക്ക് ലോക്സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയ്ക്കും മല്ലികാർജുൻ ഖാർഗെയ്ക്കും ക്ഷണമില്ല. എന്നാൽ കോൺഗ്രസ് എംപി ശശി തരൂരിനെ വിരുന്നിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. വിരുന്നിനു തനിക്കു ക്ഷണം ലഭിച്ചതായും ചടങ്ങിൽ പങ്കെടുക്കുമെന്നും തരൂർ പ്രതികരിച്ചു.
എനിക്ക് ക്ഷണം ലഭിച്ചു. അതിൽ സന്തോഷമുണ്ട്. പ്രതിപക്ഷ നേതാവിനു ക്ഷണമില്ലാത്തതിനെക്കുറിച്ച് എനിക്കറിയില്ല. ക്ഷണം നൽകിയതിന്റെ അടിസ്ഥാനമെന്താണെന്നും അറിയില്ല.അതേസമയം റഷ്യൻ നയതന്ത്രവുമായുള്ള ശശി തരൂരിന്റെ ദീർഘകാല ബന്ധമാണ് അദ്ദേഹം ക്ഷണിക്കപ്പെടാൻ കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ഇന്ന് വൈകീട്ടാണ് രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡന്റിനായി രാഷ്ട്രപതി വിരുന്ന് നടത്തുന്നത്. രാജ്യം സന്ദർശിക്കുന്ന രാഷ്ട്രത്തലവൻമാർക്ക് രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന് നൽകി ആദരിക്കുന്നത് ദീർഘകാല പരമ്പര്യമാണ്.പ്രതിപക്ഷ നേതാക്കൾക്കു ക്ഷണമില്ലാത്തതിലും തരൂരിനെ മാത്രം ക്ഷണിച്ചതിലും കോൺഗ്രസ് നേതാക്കൾക്കിടയിൽ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളെ തഴഞ്ഞ് തങ്ങളെ ക്ഷണിച്ചാലും തങ്ങൾ അതിൽ പങ്കെടുക്കില്ലായിരുന്നു എന്നാണ് തരൂരിനെ പരോക്ഷമായി ലക്ഷ്യം വച്ച് പാർട്ടി വക്താവ് പവൻ ഖേര പ്രതികരിച്ചു. ഓരോരുത്തർക്കും അവരവരുടെ മനഃസാക്ഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.