ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ടിൻ്റെ ഇൻഫിനിറ്റി കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു
ന്യൂഡൽഹി: വ്യോമയാന മേഖലയിൽ പുതിയ ചുവടുവയ്‌പ്പുമായി ഇന്ത്യ. പുതിയ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിൽ നിർവഹിച്ചു. ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ടിൻ്റെ ഇൻഫിനിറ്റി കാമ്പസ് ഇന്ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു.ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിവുള്ള സ്കൈറൂട്ടിൻ്റെ ആദ്യത്തെ ഓർബിറ്റൽ റോക്കറ്റായ വിക്രം-I അനാച്ഛാദനം ചെയ്‌തു. ഏകദേശം 2 ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള പ്രവര്‍ത്തനമേഖലയിലാണ് രൂപകല്‍പന ചെയ്‌തിരിക്കുന്നത്. ഇത് ബഹിരാകാശ ദൗത്യങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ പ്രമുഖ സ്വകാര്യ ബഹിരാകാശ കമ്പനിയാണ് സ്കൈറൂട്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പൂർവ്വ വിദ്യാർഥികളും ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞരും ചേര്‍ന്നാണ് ഇത് സ്ഥാപിച്ചത്.2022 നവംബറിൽ സ്കൈറൂട്ട് സബ്-ഓർബിറ്റൽ റോക്കറ്റായ വിക്രം-എസ് വിക്ഷേപിച്ചു കൊണ്ട് ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ ഇന്ത്യൻ സ്വകാര്യ കമ്പനിയായി മാറിയിരുന്നു. സ്വകാര്യ ബഹിരാകാശ സംരംഭങ്ങളുടെ ദ്രുതഗതിയിലുള്ള ഉയർച്ച സർക്കാർ നടത്തിയ പരിഷ്‌ക്കാരങ്ങളുടെ വിജയത്തിൻ്റെ തെളിവാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകോത്തര വിമാന എഞ്ചിൻ നിർമാതാവായ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസ് ഇന്ത്യ (SEASI) പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം നടത്തിയത്.ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജിഎംആർ എയ്‌റോസ്‌പേസ് ഇൻഡസ്ട്രിയൽ പാർക്കിലാണ് എൻഞ്ചിൻ (SEASI) സ്ഥിതി ചെയ്യുന്നത്. ഇതാദ്യമായാണ് ഒരു ആഗോള എഞ്ചിൻ നിർമാതാവ് ഇന്ത്യയിൽ ഒരു എംആർഒ (മെയിൻ്റനൻസ്, റിപ്പയർ, ഓവർഹോൾ) പ്ലാൻ്റ് സ്ഥാപിക്കുന്നത്.1,000-ത്തിലധികം വൈദഗ്ധ്യമുള്ള ഇന്ത്യയിലെ ടെക്‌നീഷ്യൻമാർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും ഇന്ത്യ ആശ്രയിക്കുന്ന വിദേശ എംആർഒ സേവനങ്ങൾ കുറയ്ക്കാനുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഉദ്‌ഘാടനത്തിനു ശേഷം പ്രധാനമന്ത്രി പദ്ധതിയെക്കുറിച്ച് സംസാരിച്ചു. സഫ്രാൻ പുതിയ ആഗോള തലത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. " ഇന്ന്, ഇന്ത്യയുടെ വ്യോമയാന മേഖല പുതിയൊരു ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്. സഫ്രാൻ്റെ പുതിയ സൗകര്യം ഇന്ത്യയെ ഒരു ആഗോള എംആർഒ ഹബ്ബായി മാറാൻ സഹായിക്കും" എന്ന് അദ്ദേഹം പറഞ്ഞു. "ലോകത്തിലെ തന്നെ വേഗത്തിൽ വളരുന്ന ആഭ്യന്തര വ്യോമയാന വിപണികളിൽ ഒന്നാണ് ഇപ്പോൾ ഇന്ത്യ," എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ സർവീസ്:
ലോകോത്തര വിമാന എഞ്ചിൻ നിർമാതാവായ സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ എംആർഒ സേവന കേന്ദ്രങ്ങളായും പ്രവർത്തിക്കുന്നു. വാണിജ്യ, സൈനിക വിമാനങ്ങൾക്കുള്ള എഞ്ചിനുകൾ, റോക്കറ്റ് എഞ്ചിനുകൾ എന്നിവ നിർമിക്കുന്നു. ലോകോത്തര എഞ്ചിൻ അറ്റകുറ്റപ്പണികളും മെയിൻ്റൻസ് സേവനങ്ങളും നൽകുന്നു. എയർബസ് A320neo, ബോയിംഗ് 737 MAX വിമാന എഞ്ചിനുകളുടെ മെയിൻ്റനൻസ്, റിപ്പയർ, റീപ്ലെയിസ്മെൻ്റ് എന്നിവയാണ് പ്രധാനമായും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍.വിമാനത്താവളത്തിലെ ജിഎംആർ എയ്‌റോസ്‌പേസ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് സെസിൽ 45,000 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചുകിടക്കുന്നു ഈ അത്യാധുനിക സൗകര്യം. ഏകദേശം 1,300 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെയാണ് ഇത് വികസിപ്പിച്ചെടുത്തത്. സഫ്രാൻ എയർക്രാഫ്റ്റ് എഞ്ചിൻ പ്രതിവർഷം 300 ലധികം എഞ്ചിനുകൾ വരെ സർവീസ് ചെയ്യുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 2035 ആകുമ്പോഴേക്കും പൂർണ പ്രവർത്തന ശേഷി കൈവരിക്കും. അതോടെ 1,000 ത്തിലധികം ഇന്ത്യൻ സാങ്കേതിക വിദഗ്‌ധരെയും എഞ്ചിനീയർമാരെയും നിയമിക്കും.
വിപുലമായ പ്രോസസ്സ് ഉപകരണങ്ങൾ ഈ സൗകര്യത്തിൽ ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. കൂടാതെ, വ്യോമയാന മേഖലയിലെ 'ആത്മനിർഭർ' എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പായിരിക്കും എംആർഒ സൗകര്യമെന്നും ഓഫീസ് വ്യക്തമാക്കി.എംആർഒയുടെ പ്രവർത്തനം വിദേശനാണ്യ വിനിമയം കുറയ്ക്കുകയും ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും വിതരണ ശൃംഖലയിലെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ഇന്ത്യയെ ആഗോള വ്യോമയാന കേന്ദ്രമായി സ്ഥാപിക്കുകയും ചെയ്യുമെന്ന് പിഎംഒ അഭിപ്രായപ്പെട്ടു.

