സൗജന്യയാത്ര തുടരാമെന്ന് ഹൈക്കോടതി

സൗജന്യയാത്ര  തുടരാമെന്ന് ഹൈക്കോടതി

എറണാകുളം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതി തുടരാമെന്ന് ഹൈക്കോടതി. പ്രിയദർശിനി പദ്ധതിയ്‌ക്കെതിരായ പൊതുതാത്‌പര്യ ഹർജി ഹൈക്കോടതി തള്ളി. ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ സൗജന്യ യാത്രാ ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജിയെത്തിയത്. വരുമാന പരിധിയോ, താമസ യോഗ്യതയോ, നിർദിഷ്‌ട ക്ഷേമ ലക്ഷ്യമോ ഇല്ലാതെ, ലിംഗ ഭേദം മാത്രം അടിസ്ഥാനമാക്കി ആനുകൂല്യം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ആക്ഷേപം.എറണാകുളം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നയ പഠനവും ആഘാത വിലയിരുത്തലും ഇല്ലാതെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം നേരിട്ട് സർക്കാർ ഉത്തരവാക്കി മാറ്റിയത് തെറ്റായ നടപടിയാണെന്നും വാദമുണ്ട്. എന്നാല്‍ ഇതെല്ലാം കോടതി തള്ളുകയായിരുന്നു.