രാഹുല്‍ ഈശ്വര്‍ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്ന് ഭാര്യ ദീപ

രാഹുല്‍ ഈശ്വര്‍ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്ന് ഭാര്യ ദീപ

തിരുവനന്തപുരം: എഫ്‌ഐആര്‍ കോപ്പി നല്‍കി രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുകയാണെന്ന് ഭാര്യ ദീപ. സ്വന്തം വാഹനത്തില്‍ സ്റ്റേഷനിലേക്കെത്തിയാല്‍ മതിയെന്നും ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നാണ് മാധ്യമങ്ങളോട് ദീപ പ്രതികരിച്ചത്.തന്റെ ഫോണ്‍ പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ അത് സമ്മതിച്ചില്ലെന്നും ദീപ വ്യക്തമാക്കി. കേസ് നില്‍ക്കുന്നതല്ലെന്നും ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തുമോ എന്നതില്‍ വ്യക്തതയില്ലെന്നും അവര്‍ വ്യക്തമാക്കി.അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നാണ് രാഹുലിനെതിരായ കേസ്. എന്നാല്‍ രാഹുല്‍ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും അത് സാമൂഹികമാധ്യമങ്ങള്‍ അടക്കം പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും ദീപ പറഞ്ഞു. ആദ്യം തൈക്കാട് സൈബര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് പോകുന്നതെന്ന് പറഞ്ഞിരുന്നുവെങ്കിലും സ്റ്റേഷന് അടുത്തെത്താറായപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്ളതിനാല്‍ എആര്‍ ക്യാമ്പിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദീപ പറഞ്ഞു.

സ്ത്രീകള്‍ തെറ്റായ കാര്യങ്ങള്‍ പുരുഷന്മാര്‍ക്കെതിരെ പറയുമ്പോള്‍, ശരിയായ കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ശരിക്കും സ്ത്രീകള്‍ അനുഭവിക്കുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പരാതി പറയുമ്പോള്‍ ദുരുപയോഗം ചെയ്യുകയാണ്. അത് നിര്‍ത്തുക തന്നെ വേണം. മീറ്റു പോലെ മെന്‍ടുവും ചര്‍ച്ച ചെയ്യേണ്ടതാണ്.പരാതിക്കാരിയും നിരവധ കളവുകള്‍ പറയുന്നുണ്ട്. ഈ കളവുകള്‍ രാഹുലിന്റെ പോസ്റ്റുകളില്‍ തുറന്നു കാണിക്കുന്നുണ്ട്. നിസ്സഹായയായ ഒരാള്‍ക്ക് കളവ് പറഞ്ഞ് ശ്രദ്ധ നേടേണ്ട കാര്യമില്ലല്ലോ? അത്ര നിസ്സഹായയാണെന്ന് തോന്നുന്നില്ല. ആരുടെ എങ്കിലും ഉപദേശ പ്രകാരമായിരിക്കാം ഇതെല്ലാം ചെയ്യുന്നത്. നാളെ പുരുഷന്മാര്‍ക്കെതിരെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ സംസാരിക്കാന്‍ ഒരാള്‍ വേണ്ടെയെന്നും ദീപ ചോദിച്ചു.