സീറ്റ് കിട്ടാഞ്ഞിട്ടും ജോസഫ് വാഴയ്ക്കൻ പക്വമായ നിലപാട് സ്വീകരിച്ചെന്ന് രമേശ് ചെന്നിത്തല

കോട്ടയം: സീറ്റ് കിട്ടാഞ്ഞിട്ടും ജോസഫ് വാഴയ്ക്കൻ പക്വമായ നിലപാട് സ്വീകരിച്ചെന്ന് രമേശ് ചെന്നിത്തല. അതില്‍ അഭിമാനമുണ്ടെന്നും പ്രതികരണം. ജോസഫ് വാഴയ്ക്കന് സീറ്റു നൽകണമെന്ന് പാർട്ടി ആഗ്രഹിച്ചിരുന്നു എന്നാൽ സാധ്യമായില്ല തനിക്ക് അതില്‍ വിഷമമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
"ഇത്തവണ അദ്ദേഹത്തിന് സീറ്റ് നല്‍കണമെന്നുണ്ടായിരുന്നു. സീറ്റിന് അര്‍ഹനായ ഒരു വ്യക്തിയാണ്. സംസ്ഥാനത്തുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്ന വ്യക്തിയാണ്. പാര്‍ട്ടിയില്‍ ഉണ്ടായ ചില കാരണങ്ങള്‍ കൊണ്ട് സീറ്റിന് അര്‍ഹമായ പലര്‍ക്കും ചിലപ്പോള്‍ കൊടുക്കാന്‍ പറ്റിയെന്ന് വരില്ല. ഇത് അവരുടെ കഴിവില്ലായ്‌മ എന്ന് അര്‍ഥമാക്കുന്നില്ല. വാഴയ്ക്കന് സീറ്റ് നല്‍കണമെന്നായിരുന്നു കമ്മിറ്റിയിലെ പൊതു തീരുമാനം. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കൊണ്ട് നടന്നില്ല. അദ്ദേഹത്തിൻ്റെ വിഷമം ഞങ്ങള്‍ക്ക് മനസിലാവും. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം എടുത്ത തീരുമാനത്തെ ഞാന്‍ അഭിന്ദിക്കുന്നു. അതിൽ സന്തോഷമുണ്ട്" ചെന്നിത്തല പറഞ്ഞു.
സ്വർണക്കൊള്ള നടത്തിയ വാസവന് ജനങ്ങൾ മറുപടി നൽകും
ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ വാസവന് ജനങ്ങൾ മറുപടി നൽകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് വാസവൻ എടുത്തത്. അയ്യപ്പ സംഗമം നടത്തി കോടികളുടെ തട്ടിപ്പ് നടത്തി. ഏറ്റുമാനൂരിലെ ജനങ്ങൾ ഇതൊന്നും ക്ഷമിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ എല്ലാ സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ജോസഫ് വാഴയ്ക്കൻ്റെ ഒരു ലക്ഷത്തോളം പോസ്റ്ററുകള്‍ 'വേസ്റ്റായി '...!
നിയമസഭാ സീറ്റ് മത്സരത്തിനായി ജോസഫ് വാഴക്കന്‍ മുന്‍കൂട്ടി അടിച്ച പോസ്റ്ററും ബോര്‍ഡും ബാക്കിയായി. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വാഴയ്ക്കന്‍ ഒരു ലക്ഷത്തോളം പോസ്റ്റര്‍ പ്രിൻ്റു ചെയ്‌തത്.മന്ത്രി വി.എൻ. വാസവനെതിരെ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ജോസഫ് വാഴയ്ക്കനെ പരിഗണിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ തുടക്കം മുതല്‍ പറഞ്ഞതിനാലാണ് ലക്ഷങ്ങള്‍ മുടക്കി ഒരുക്കം നടത്തിയത്. എന്നാല്‍ ഇപ്പോള്‍ അവ ബാക്കിയായ അവസ്ഥയിലാണ്.