ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി.

ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി.

ന്യൂഡല്‍ഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം പത്തിനുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് സ്റ്റേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരുന്നു.സുരക്ഷാ കാരണങ്ങളാല്‍ ചെങ്കോട്ട മെട്രോസ്റ്റേഷന്‍ അടച്ചിരുന്നെങ്കിലും മെട്രോ ശൃംഖലയുടെ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം സ്റ്റേഷന്‍റെ രണ്ട് കവാടങ്ങള്‍ തുറന്ന് നല്‍കിയിരുന്നു. ഇന്ന് മുതലാണ് നാല് കവാടകങ്ങളും യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍റെ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം നേതാജി സുഭാഷ് മാര്‍ഗിലെ ട്രാഫിക് സിഗ്‌നലിലാണ് ഹ്യുണ്ടായ് ഐ20 പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ പതിമൂന്ന് പേര്‍കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ഡോ.ഉമര്‍ മുഹമ്മദ് എന്നറിയപ്പെടുന്ന ഉമര്‍ ഉന്‍ നബിയെന്ന ഫരീദാബാദ് അല്‍ഫലാഹ് സര്‍വകലാശാലയിലെ ഡോക്‌ടറാണ് പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്നതെന്ന് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. സുരക്ഷാ പരിശോധനകള്‍ തൊട്ടടുത്ത കമ്പോളത്തിലേക്ക് വരെ വ്യാപിപ്പിച്ചു. നിരവധി അന്വേഷണ സംഘങ്ങളെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.