പൊറോട്ട-ബീഫ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ .എംപി

പൊറോട്ട-ബീഫ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ .എംപി

കൊല്ലം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായതിനു പിന്നാലെ പൊറോട്ട-ബീഫ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ശബരിമല സ്ത്രീ പ്രവേശനം വീണ്ടും ചര്‍ച്ചയായതില്‍ സന്തോഷമുണ്ടെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. കനകദുര്‍ഗയും ബിന്ദു അമ്മിണിയും പൊറോട്ട ആവശ്യപ്പെട്ടപ്പോള്‍ അതുവാങ്ങിക്കൊടുത്ത് ആരും കാണാതെ പൊലീസ് വാനില്‍ കിടത്തി പമ്പയില്‍ കൊണ്ടുവന്നതിന് ശേഷം മലചവിട്ടാന്‍ കൊണ്ടുപോകുകയായിരുന്നെന്നും പ്രേമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീപ്രവേശനത്തിനുവേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വരുന്നത് 2018 സെപ്റ്റംബര്‍ 28-നാണ്. ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിറ്റേന്നുതന്നെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് സ്ത്രീപ്രവേശന സാധ്യത ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്തത്. അതിനെത്തുടര്‍ന്നാണ് ഒക്ടോബര്‍ 9ന് രഹ്ന ഫാത്തിമ പോലീസിന്റെ അകമ്പടിയോടെ സന്നിധാനംവരെ എത്തിച്ചേര്‍ന്നത്. ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും മല ചവിട്ടാന്‍ പൊലീസ് അകമ്പടിയോടെ അവിടെ എത്തിച്ചേര്‍ന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

പൊറോട്ടയും ബീഫും നല്‍കി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ച പിണറായി സര്‍ക്കാര്‍ വിശ്വാസത്തെ വികലമാക്കിയെന്നും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും ആള്‍ക്കാരുമാണ് പമ്പയില്‍ കഴിഞ്ഞദിവസം ആഗോള അയ്യപ്പസംഗമം നടത്തിയതെന്നുമായിരുന്നു പ്രേമചന്ദ്രന്റെ പ്രസ്താവന. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുകയായിരുന്നു. കഴിഞ്ഞദിവസം ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു പ്രേമചന്ദ്രന്റെ വാക്കുകള്‍.സാമൂഹ്യമാധ്യമത്തിൽ  പ്രസ്‌താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്.കെ.സുരേന്ദ്രനെപോലെയുള്ള ബിജെപി നേതാക്കൾ  പ്രേമചന്ദ്രനെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്