ശബരിമല സ്വർണകൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ശ്രീകോവിലിന്റെ പുതിയ വാതില്‍ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു

ശബരിമല സ്വർണകൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ശ്രീകോവിലിന്റെ പുതിയ വാതില്‍ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു

പത്തനംത്തിട്ട :ശബരിമല സ്വർണകൊള്ളക്കേസിൽ പോലീസ് കസ്‌റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റി ശ്രീകോവിലിന്റെ പുതിയ വാതില്‍ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചതിൻ്റെ തെളിവുകൾ പുറത്തുവന്നു.  ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ വാതില്‍ പ്രദര്‍ശനത്തിന് വച്ചതിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് . ഉണ്ണികൃഷ്ണന്‍ പോറ്റിയും സഹായി രമേഷ് റാവുവുമാണ് വാതില്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കിയത്. 2019ലാണ് ശബരിമലയിലെ ശ്രീകോവിലിന്റെ പുതിയ വാതില്‍ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ വച്ച് നിര്‍മിച്ചത്. പിന്നീട് ഇത് ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വര്‍ണംപൂശി. സ്വര്‍ണം പൂശിയ ശേഷം വീണ്ടും ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ വാതില്‍ കൊണ്ടുവന്ന ശേഷമാണ് പ്രദര്‍ശനം നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി വാതില്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന വാർത്ത  മുന്‍പുതന്നെ പുറത്തുവന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇതിനുവേണ്ടി  നിരവധി വിശ്വാസികളും  പുരോഹിതരും വാതില്‍ കാണാനായി എത്തുന്നതും അവിടെ ചില പൂജകള്‍ നടക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഒരു ദിവസത്തെ പ്രദര്‍ശനത്തിനുശേഷം വാതില്‍ എങ്ങോട്ടാണ് കൊണ്ടുപോയത് എന്നതില്‍ വ്യക്തതയില്ല. ചെന്നൈയില്‍ ഉള്‍പ്പെടെ ചില പ്രമുഖര്‍ക്ക് മുന്‍പിലും ഉണ്ണികൃഷ്ണന്‍ പോറ്റി ഇതേ വാതില്‍ പ്രദര്‍ശിപ്പിച്ചതായും ഇവരിൽ നിന്നും പണം വാങ്ങിയ  വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

സ്വർണ്ണം മറിച്ചു വിറ്റുവെന്ന് സമ്മതിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി:

ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വർണ്ണം മറിച്ചു വിറ്റുവെന്ന് സമ്മതിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. സ്പോൺസർമാരിൽ നിന്നും ലഭിച്ച സ്വർണ്ണവും പണമാക്കി. പണം ഭൂമി ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചു. ഇന്നലത്തെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്.രേഖകൾ ഉണ്ണികൃഷ്ണൻ പോറ്റി നശിപ്പിച്ചെന്നും സംശയം. ഇതിനു പിന്നാലെ ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്.ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടന്ന പരിശോധനയിൽ നിർണായക രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭൂമി ഇടപാടുകളുടെ രേഖകൾ കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും ഉൾപ്പെടെ പോറ്റിയുടെ ഹാർഡ് ഡിസ്ക്കും അന്വേഷണ സംഘം പിടിച്ചെടുത്തു. പത്ത് മണിക്കൂറോളമാണ് അന്വേഷണ സംഘം പോറ്റിയുടെ വീട്ടിൽ പരിശോധന നടത്തിയത്.അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തിയേക്കും. തിരുവനന്തപുരം കിളിമാനൂരിലെ പോറ്റിയുടെ വീട്ടിലെത്തിച്ച് ആയിരിക്കും ആദ്യ തെളിവെടുപ്പ്.