അടിമാലി മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി

അടിമാലി മണ്ണിടിച്ചിലിൽ  ഗുരുതരമായി പരിക്കേറ്റ  സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി

ഇടുക്കി: അടിമാലി മണ്ണിടിച്ചിലിൽ  കാലിന് ഗുരുതരമായി പരിക്കേറ്റ്  ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി. അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റുകയായിരുന്നു.  തകര്‍ന്ന വീട്ടിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു .അടിമാലി കൂമ്പൻ പാറ ലക്‌ഷം വീട് ഉന്നതിയിൽ  കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് ഉള്ള കൂറ്റൻ കുന്ന് അടർന്ന് താഴെക്ക് പതിക്കുകയായിരുന്നു. ബിജുവിൻ്റെതുൾപ്പെടെ ആറ് വീടുകൾ. മണ്ണിനടിയിലായി. മണ്ണിടിച്ചിൽ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചിരുന്നതുകൊണ്ടാണ്  ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞത്.മാറ്റി പാർപ്പിച്ച ശേഷം വീട്ടിലേക്ക് തിരികെ എത്തിയ ബിജുവും സന്ധ്യയുമാണ് അപകടത്തിൽ പെട്ടത്. വീടിൻറെ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ ഇരുവർക്കുമായി മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ദുഷ്കരമായ സാഹചര്യത്തിൽ പുലർച്ചെ മൂന്നരയോടെ സന്ധ്യയെ ജീവനോടെ പുറത്തെടുത്തു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചിരുന്നു. പുലർച്ചെ നാലരയോടെ ആണ് ബിജുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.