മന്ത്രി വി.ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ശോഭ സുരേന്ദ്രൻ

 മന്ത്രി വി.ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി  ശോഭ സുരേന്ദ്രൻ

കാസർകോട്: കാസർകോട് കുമ്പള ജിഎച്ച്എസ്എസിൽ പലസ്തീൻ അനുകൂല മൈം( മൂകാഭിനയം ) അവതരിപ്പിച്ചത് സംബന്ധിച്ച വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. പലസ്തീൻ വിഷയത്തിൽ കുട്ടികൾ തമ്മിലടിക്കണം എന്നാണോ വിദ്യാഭ്യാസമന്ത്രി ആഗ്രഹിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു.അധ്യാപകനെ ക്രൂശിക്കാം എന്ന് വി ശിവൻകുട്ടി വിചാരിക്കേണ്ട. ഇന്ത്യയുടെ വിദേശ നയം രാജ്യതാൽപര്യമനുസരിച്ചാണ്. അതിനെ ചോദ്യം ചെയ്യാൻ ഒരു വിദ്യാഭ്യാസമന്ത്രിക്കും അധികാരമില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പൗരത്വ നിയമത്തിൻ്റെ പേരിൽ വ്യാജ പ്രചരണം നടത്തിയ ആളാണ് വി ശിവൻകുട്ടി എന്നും അവർ ആരോപിച്ചു.ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത്ര വലിയ സ്വർണപ്പാളി എങ്ങനെ കൊണ്ടുപോയി? കേരള പൊലീസ് അന്വേഷിച്ചാൽ തെളിവുകൾ ഇല്ലാതാകുമെന്നും ഉണ്ണികൃഷ്ണനെ മാത്രം പ്രതിയാക്കി തടിതപ്പാനാണ് ഉദ്ദേശ്യമെന്നും അവർ ആരോപിച്ചു. ഒരു വിഹിതം പിണറായി വിജയൻ്റെ വീട്ടിലേക്ക് വന്നോ എന്ന് പരിശോധിക്കണം. പ്രതിപക്ഷം വിഷയത്തിൽ പരിപൂർണ തൃപ്തരാണോ? കെ സി വേണുഗോപാൽ മറുപടി പറയണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ . വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പഭക്തനാകുമെന്ന് പ്രസ്താവിച്ചിട്ടും മുഖ്യമന്ത്രി അതിനെ എതിർക്കാത്തതിലും ശോഭ സുരേന്ദ്രൻ സംശയം പ്രകടിപ്പിച്ചു. ശബരിമലയിലെ ക്യാമറകൾ ചില ദിവസങ്ങളിൽ പ്രവർത്തിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ അവർ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഈ ധൈര്യം എവിടെനിന്ന് ലഭിച്ചു എന്നും ആരാഞ്ഞു. ഇത്ര വലിയ വിവാദത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് സംശയാസ്പദമാണെന്നും പോറ്റി എന്തു പറയണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും അവർ ആരോപിച്ചു.