"എസ്‌ഐആര്‍ നുഴഞ്ഞുകയറ്റക്കാരെ തുടച്ചുനീക്കാന്‍ " : പ്രധാനമന്ത്രി
ഗുവഹാത്തി: സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നുഴഞ്ഞുകയറ്റക്കാരെ തുടച്ചുനീക്കാനെന്ന് നരേന്ദ്രമോദി. ഇതിനെ എതിര്‍ക്കുന്നതിലൂടെ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസിനും ഇന്ത്യാസഖ്യത്തിനുമെതിരെ രൂക്ഷവിമര്‍ശനമുയർത്തി പ്രധാനമന്ത്രിപറഞ്ഞു . ഗുവഹാത്തിയിലെ പൊതുപരിപാടിക്കിടെയായിരുന്നു മോദിയുടെ വിമര്‍ശനം.ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു.
നുഴഞ്ഞുകയറ്റം തടയാന്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍, പ്രതിപക്ഷം രാജ്യവിരുദ്ധ അജണ്ടകളാണ് സ്വീകരിക്കുന്നതെന്ന് മോദി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി പോലും ഊന്നിപ്പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ സംരക്ഷിക്കുന്നത് വനങ്ങളും ഭൂമിയും കൈയേറാന്‍ വഴിതുറക്കുമെന്നും ഇത് തദ്ദേശീയ സമൂഹങ്ങള്‍ക്ക് ഭീഷണിയാണെന്നും മോദി മുന്നറിയിപ്പ് നല്‍കി.അസമിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് വികസനമായിരുന്നില്ല പ്രധാനമെന്നും വെറും വോട്ട് ബാങ്ക് മാത്രം മതിയായിരുന്നെന്നും മോദി പറഞ്ഞു. അസമിന്റെയോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയോ വികസനം ഒരിക്കലും കോണ്‍ഗ്രസിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് ഭരണകാലത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് സംസ്ഥാനത്തെ വനങ്ങളും ഭൂമിയും കൈക്കലാക്കാന്‍ അനുവാദം നല്‍കിയെന്നും ഇത് അസമിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് വരുത്തിവെച്ച ഈ തെറ്റുകളാണ് ബിജെപി സര്‍ക്കാര്‍ തിരുത്തുന്നതെന്നും മോദി പറഞ്ഞു