കേരളത്തിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം . പ്ലസ് ടു (രണ്ടാം വർഷ ഹയർ സെക്കൻഡറി) പരീക്ഷകൾ മാർച്ച് 6 വെള്ളിയാഴ്ച തുടങ്ങും. പരീക്ഷകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 3,031 കേന്ദ്രങ്ങളി ലായി 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലസ് വണ്ണിന് 4,11,025 പേരും പ്ലസ് ടുവിന് 4,52,437 പേരും പരീക്ഷ എഴുതും. ലക്ഷദ്വീപിലെയും ഗൾഫ് മേഖലയിലെയും കേന്ദ്രങ്ങളിലും പരീക്ഷാ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു വെങ്കിലും, പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ പരീക്ഷകൾ താൽക്കാലികമായി മാറ്റിവെച്ചിട്ടുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടക്കും. എസ്എസ്എൽസി: മാർച്ച് 5 മുതൽ 30 വരെ. രാവിലെ 9:30-നാണ് പരീക്ഷ തുടങ്ങുക. പ്ലസ് വൺ: മാർച്ച് 5 മുതൽ 27 വരെ. പ്ലസ് ടു: മാർച്ച് 6 മുതൽ 28 വരെ. ചോദ്യപേപ്പറുകൾ ട്രഷറികളിലെയും ബാങ്കുകളിലെയും സ്ട്രോങ്ങ് റൂമുകളിൽ സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിനായി ഏകദേശം 26,000 അധ്യാപകരെ ഇൻവിജിലേറ്റർമാരായി നിയോഗിച്ചു. ഏപ്രിൽ 7 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ ആരംഭിക്കും. എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരത്തോടെയും പ്ലസ് ടു ഫലം മെയ് 22-ഓടെയും പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത് .