ശബരിമലയിലെ യുവതീ പ്രവേശനം , സുപീം കോടതി ഇന്ന് പരിഗണിക്കും

 ശബരിമലയിലെ  യുവതീ പ്രവേശനം , സുപീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനം സുപീം കോടതി ഇന്ന് പരിഗണിക്കും. ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്  പരിഗണിക്കുക. മതാചാരങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്ന 60ലേറെ ഹര്‍ജികളാണ് പരിഗണിക്കുക.2019-ലാണ് യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണിപ്പോള്‍ കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്. 2019-ല്‍ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ അവശേഷിക്കുന്ന ഏകയാളാണ് നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.ഹര്‍ജികളില്‍ ഒമ്പതംഗ ബെഞ്ച് കേസില്‍ എന്ന് മുതല്‍ വാദം തുടങ്ങുമെന്നതില്‍ ഉള്‍പ്പെടെ തിങ്കളാഴ്ച തീരുമാനം ഉണ്ടായേക്കും. തിങ്കളാഴ്ച ആദ്യ കേസായാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചില്‍ വിഷയം എത്തുന്നത്. ഉടൻ നിലപാട് അറിയിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. കോടതി ഭരണ ഘടനാ ബെഞ്ച് രൂപീകരിക്കുന്നത് അടക്കമുള്ള തീരുമാനം ആകും ആദ്യം കൈ കൊള്ളൂക എന്നാണ് സർക്കാർ കണക്ക് കൂട്ടൽ

സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ്‌കൊണ്ട് എടുക്കാന്‍ കഴിയില്ല 

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിലപാട് ഒരു മിനിറ്റ്‌കൊണ്ട് എടുക്കാന്‍ കഴിയുന്നതല്ലെന്ന് മന്ത്രി പി രാജീവ്. ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെ. അതിനുശേഷം നിലപാട്അറിയിക്കും.സര്‍ക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.

കോടതി കയറ്റണമെന്ന് പറഞ്ഞാല്‍ കയറ്റണം, കയറ്റണ്ട എന്നു പറഞ്ഞാല്‍ കയറ്റണ്ട

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന നിലപാടു തന്നെയാണോ സിപിഎമ്മിനുള്ളതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോടതി പറയട്ടെ. കോടതി അന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അന്ന് നിലപാടെടുത്തത്. കോടതി കയറ്റണമെന്ന് പറഞ്ഞാല്‍ കയറ്റണം, കയറ്റണ്ട എന്നു പറഞ്ഞാല്‍ കയറ്റണ്ട. കോടതി പറയട്ടെ എന്നും എം വി ഗോവിന്ദന്‍ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിക്കണം. എന്നാല്‍ ജനാധിപത്യപരമായ ഉള്ളടക്കത്തെ ശക്തിപ്പെടുത്തുകയും വേണം. അതാണ് സിപിഎമ്മിന്റെ നിലപാട്.  കോടതി കേസ് പരിഗണിക്കുമ്പോള്‍, സര്‍ക്കാര്‍ നിലപാടു മാറ്റം ഉണ്ടാകുമോയെന്ന ചോദ്യത്തിന്, സാങ്കല്‍പ്പികമായ ചോദ്യം ചോദിച്ചാല്‍ സാങ്കല്‍പ്പികമായ ഉത്തരം പറയില്ല. എന്താ വിശ്വാസികളോട് കൂറ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് ചോദിച്ചു. കുറേ ആളുകള്‍ വിശ്വാസികളുടെ കൂറും കൊണ്ട് പുറപ്പെട്ടിരിക്കുകയാണെന്ന് എം വി ഗോവിന്ദന്‍ പരിഹസിച്ചു. ഞങ്ങളാണ് വിശ്വാസികളോട് ഏറ്റവും കൂറുള്ളവരെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് പറയേണ്ടപ്പോള്‍ പറയും. നാളെ പറയേണ്ടത് സര്‍ക്കാരല്ലേ. അത് അവര്‍ പറഞ്ഞോളും. പാര്‍ട്ടി പറയേണ്ടപ്പോള്‍ പാര്‍ട്ടി പറയും. എല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ. മാറ്റമില്ലാത്തത് ഒറ്റ കാര്യം മാത്രമല്ലേ, അതാണ് മാറ്റം. മറ്റെല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. 

സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷ

ശബരിമല യുവതീ പ്രവേശനക്കേസില്‍ യുവതി പ്രവേശന സമയത്തെ സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.