'ഗിഗ്‌ തൊഴിലാളികളെ കേന്ദ്രം അവഗണിക്കുന്നു'; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'ഗിഗ്‌ തൊഴിലാളികളെ കേന്ദ്രം അവഗണിക്കുന്നു'; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ ഗിഗ് തൊഴിലാളികള്‍ നേരിടുന്ന അനീതികള്‍ക്കും പ്രയാസങ്ങള്‍ക്കുമെതിെര കേന്ദ്ര സര്‍ക്കാര്‍ കണ്ണടയ്‌ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരം തൊഴിലാളികളെ സംരക്ഷിക്കാന്‍ രാജ്യത്ത് ശക്തമായ നിയമങ്ങളൊന്നുമില്ല. അവര്‍ക്ക് സാമൂഹിക സുരക്ഷയില്ലെന്നും അവരുടെ കാര്യത്തില്‍ കമ്പനികള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഗിഗ്‌ തൊഴിലാളികള്‍ക്ക് സ്ഥിരമായ വരുമാനം, സാമൂഹിക സുരക്ഷ, മെഡിക്കല്‍ പരിചരണം, ഇന്‍ഷുറന്‍സ് എന്നിവയൊന്നുമില്ല. സ്‌ത്രീകളായ ഗിഗ്‌ തൊഴിലാളികളാണ് ഇതിനെല്ലാം കൂടുതല്‍ ഇരകളാകുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അവര്‍ക്ക് സാമ്പത്തിക അരക്ഷിതാവസ്ഥയ്‌ക്കൊപ്പം ശാരീരിക പ്രായസങ്ങളും ഏറെ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പിന്തുണ ലഭിക്കുന്നതിന് പകരം അവര്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടുകയാണ്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ഇത്തരം തൊഴിലാളികളുമായി സംവദിച്ചു. അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ കൂടുതല്‍ അനിവാര്യമായ നിയമങ്ങളും സര്‍ക്കാര്‍ നടപടികളും ആവശ്യമാണെന്ന് സംഭാഷണത്തില്‍ നിന്നും വ്യക്തമായി. അവര്‍ക്ക് സ്ഥിരമായ വരുമാനം, സാമൂഹിക സുരക്ഷ, വൈദ്യസഹായം, ഇൻഷുറൻസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ലഭിക്കുന്നില്ല.ഗിഗ്‌ തൊഴിലാളികളില്‍ ഭൂരിഭാഗവും ദലിത്, ആദിവാസി സമൂഹങ്ങളില്‍പ്പെട്ടവരാണ്. ഇത് തന്നെയാണ് അവര്‍ ചൂഷണത്തിന് ഇരയാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വർഗ, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഈ സംവിധാനത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗിഗ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോൺഗ്രസ് ഒരു മാതൃകാ നിയമ ചട്ടക്കൂട് വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 

(ഗിഗ് തൊഴിലാളികൾ : സ്വതന്ത്ര കരാറുകാർ, ഓൺലൈൻ പ്ലാറ്റ്‌ഫോം തൊഴിലാളികൾ, കരാർ സ്ഥാപന തൊഴിലാളികൾ, ആവശ്യാനുസരണം പ്രവർത്തിക്കുന്ന തൊഴിലാളികൾ, താൽക്കാലിക തൊഴിലാളികൾ എന്നിവരാണ്)