"സ്വകാര്യ കുത്തകകള്‍ക്ക് മുന്നില്‍ ആരോഗ്യമേഖലയെ അടിയറവ് വെക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല" : മന്ത്രി വീണാ ജോര്‍ജ്

"സ്വകാര്യ കുത്തകകള്‍ക്ക് മുന്നില്‍ ആരോഗ്യമേഖലയെ അടിയറവ് വെക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല" : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം:   ആരോഗ്യമേഖലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികള്‍ പൂട്ടിക്കണമെന്നാണ് ചിലരുടെ ലക്ഷ്യമെന്നും സ്വകാര്യ ആഗോള കുത്തകകള്‍ക്ക് മുന്‍പില്‍ സര്‍ക്കാര്‍ അടിയറ വെയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു.മെച്ചപ്പെട്ട സംവിധാനങ്ങളാണ് ആരോഗ്യമേഖലയിലുള്ളതെന്ന് നേട്ടങ്ങള്‍ അക്കമിട്ടുപറഞ്ഞുകൊണ്ട് ആരോഗ്യ മന്ത്രി പറഞ്ഞു. ആര്‍സിസിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ആരോഗ്യമന്ത്രി സംസാരിച്ചത്. ചടങ്ങില്‍ 242 കോടി രൂപ ചെലവില്‍ നിര്‍മിച്ച അത്യാധുനിക ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്നു എന്ന് വരുത്തിത്തീര്‍ക്കേണ്ടത് ആരുടെ ആവശ്യമാണെന്നും രോഗികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് പുറത്തേക്ക് എത്തിക്കേണ്ടത് ആരുടെ ആവശ്യമാണ് എന്നും മന്ത്രി ചോദിച്ചു. സ്വകാര്യ കുത്തകകളുടെ ആവശ്യമാണിതെല്ലാമെന്നും, സ്വകാര്യ കുത്തകകള്‍ക്ക് മുന്നില്‍ ആരോഗ്യമേഖലയെ അടിയറവ് വെക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്നും വീണ ജോര്‍ജ് പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത് സാധാരണക്കാരാണെന്നും സ്വകാര്യ ആശുപത്രികളിലെ ഇത്തരം വീഴ്ചകള്‍ ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യുമോ? 600ഓളം പരാതികള്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ വന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രി കുത്തകള്‍ക്ക് വേണ്ടിയുള്ള സമരമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത്. ഏറ്റവും മികച്ച രീതിയില്‍ ആരോഗ്യമേഖലയില്‍ ചികിത്സാ സംവിധാനങ്ങള്‍ ഈ സര്‍ക്കാര്‍ ഒരുക്കി. എല്ലാ ജില്ലകളിലും മികച്ച സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കി. പത്തനംതിട്ട ജില്ലയില്‍ തന്നെ പരിശോധിച്ചാല്‍ ആശുപത്രികളുടെ സൗകര്യം എത്രത്തോളമാണെന്ന് വ്യക്തമാകും എന്നും കഴിഞ്ഞ ദിവസം വീണ ജോര്‍ജ് പറഞ്ഞിരുന്നു.വണ്ടാനം മെഡിക്കല്‍ കോളജിലെ വിഷയത്തില്‍ ചട്ടപ്രകാരം ആദ്യം സസ്‌പെന്‍ഷനാണ് നല്‍കാനാകുന്നത്. അതിനുശേഷം നിയമപ്രകാരമുള്ള നടപടികള്‍ക്കുശേഷം ആവശ്യമെങ്കില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കാനാകും. നിസഹായരായിട്ടുള്ള മനുഷ്യര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രികള്‍. വണ്ടാനം മെഡിക്കല്‍ കോളജിലെ സംഭവം ഏതോകാലത്ത് നടന്നതാണ്. എന്നിട്ടും അന്വേഷണം നടത്തി നടപടിയെടുത്തെന്നും മന്ത്രി പറഞ്ഞു.