'ദി കേരള സ്റ്റോറി2' : നിയമവിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കിൽ കോടതിയെ സമീപിക്കുക. ആളുകളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കരുത്" - രാജീവ് ചന്ദ്രശേഖർ

'ദി കേരള സ്റ്റോറി2'  :  നിയമവിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കിൽ കോടതിയെ സമീപിക്കുക. ആളുകളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കരുത്" - രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. സിനിമയുടെ ട്രെയിലറിനെതിരെ  മുഖ്യമന്ത്രി പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്. 'വിദ്വേഷം വളർത്തുന്ന സിനിമ' എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെയാണ് ബിജെപി അധ്യക്ഷൻ ചോദ്യം ചെയ്‌തത്.

ഇത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. "ബിജെപിക്കെതിരായ ഒരു സിനിമ പുറത്തിറങ്ങിയപ്പോൾ ഞങ്ങൾ പ്രതിഷേധിച്ചില്ല, ഒന്നും പറഞ്ഞില്ല. മറ്റൊരാൾ തൻ്റെ രാഷ്ട്രീയ ചിന്തയ്‌ക്കെതിരെ ഒരു സിനിമ നിർമിക്കുമ്പോൾ അത് പെട്ടെന്ന് ഒരു പ്രശ്‌നമാകുന്നത് എങ്ങനെയാണ്? ഇത് കാപട്യമാണ്. ഇത് അടിസ്ഥാനപരമായി കേരളത്തിലെ ജനങ്ങളെ തൻ്റെ 10 വർഷത്തെ പരാജയത്തിൽ നിന്ന് വ്യതിചലിപ്പിക്കാനുള്ള ശ്രമമാണ്," രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.സിനിമാ നിർമാതാക്കൾക്ക് സിനിമ നിർമ്മിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"പിണറായി വിജയൻ, ആരും നിങ്ങളെ സംരക്ഷകനായി നിയമിച്ചിട്ടില്ല. നിങ്ങൾ ഒരു സമൂഹത്തിൻ്റെയും ജനങ്ങളുടെയും സംരക്ഷകനാണെന്ന് നിങ്ങൾ അഭിനയിക്കേണ്ട ആവശ്യമില്ല. ഇന്നത്തെ ഓരോ ഇന്ത്യക്കാരനും, ഓരോ മലയാളിക്കും ഒരേ മൗലികാവകാശങ്ങളാണ് ഉള്ളത്,ആളുകളെ വിഡ്ഢികളാക്കുന്നത് നിർത്തുക. ഈ സിനിമ പ്രദർശിപ്പിക്കും, കാരണം നിങ്ങൾക്ക് ഒരു സിനിമ കാണാനുള്ള അവകാശമുള്ളതുപോലെ, എനിക്കും ഒരു സിനിമ കാണാനുള്ള അവകാശമുണ്ട്. ഏതൊരു സംവിധായകനും ഒരു സിനിമ നിർമ്മിക്കാനുള്ള അവകാശവുമുണ്ട്. നിങ്ങൾക്ക് സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലോ സിനിമയിൽ നിയമവിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കിലോ കോടതിയെ സമീപിക്കുക. അല്ലാതെ ആളുകളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കരുത്" - രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സ്ഥാനം ഉപയോഗിച്ച് ഭയം സൃഷ്‌ടിക്കാൻ ശ്രമിക്കരുതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേരത്തെ, പിണറായി വിജയൻ തൻ്റെ എക്‌സ് പോസ്റ്റിൽ 'ദി കേരള സ്റ്റോറി' സിനിമയുടെ റിപ്പോർട്ടുകളോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

https://www.worldm.news/news/kerala-chief-minister-19764